മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ തമിഴ്നാടുമായി കൈകോർക്കാൻ കേരളം; പ്രതിഷേധത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും
പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം അനുമതി നൽകി.

തിരുവനന്തപുരം: മണ്ഡല പുനർനിർണയത്തിൽ കേന്ദ്രസർക്കാരിനെതിരായ നീക്കത്തിൽ തമിഴ്നാടുമായി കൈകോർക്കാൻ കേരളം. മാർച്ച് 22ന് ചെന്നൈയിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം അനുമതി നൽകി.
കഴിഞ്ഞദിവസം തമിഴ്‌നാട് ഐടി മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും ഡിഎംകെ എംപി തമിഴച്ചി തങ്കപാണ്ഡ്യനും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എം.കെ സ്റ്റാലിന്റെ ക്ഷണക്കത്ത് കൈമാറിയിരുന്നു. തുടർന്ന് എകെജെ സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറിയെയും സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും കണ്ടു. പിന്നാലെയാണ് സിപിഎം തീരുമാനം.
ലോക്‌സഭാ മണ്ഡല പുനർനിർണയത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കണമെന്നാണ് സിപിഎം നിലപാട്. ഒപ്പം ഓരോ സംസ്ഥാനത്തെയും സീറ്റ് നില നിലവിലുള്ള അനുപാതത്തിൽ കുറവ് വരാത്ത രീതിയിൽ വേണം പുനർനിർണയം നടത്തേണ്ടതെന്നും പാർട്ടി ആവശ്യപ്പെടുന്നു. ജനസംഖ്യാ നിയന്ത്രണ നടപടികൾ നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് സീറ്റുകളിൽ കുറവ് വരരുതെന്നും സിപിഎം ആവശ്യപ്പെടുന്നു.
കേരളത്തിൽനിന്ന് മുഖ്യമന്ത്രി പങ്കെടുക്കുമ്പോൾ കർണാടകയിൽനിന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പങ്കെടുക്കും. ഒഡീഷ, പഞ്ചാബ്, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് തമിഴ്‌നാട് സർക്കാർ ക്ഷണിച്ചിട്ടുണ്ട്.
Adjust Story Font
16