ബില്ലിന്‍റെ പേരിൽ തട്ടിപ്പ്; കെഎസ്ഇബി ലൈൻമാന് സസ്പെൻഷൻ
മലയിൻകീഴ് സെക്ഷൻ ഓഫീസിലെ എം.ജെ അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് ബിൽ തുക പിരിച്ച് തട്ടിപ്പ് നടത്തിയതിന് കെഎസ്ഇബി ലൈൻമാന് സസ്പെൻഷൻ. മലയിൻകീഴ് സെക്ഷൻ ഓഫീസിലെ ലൈൻമാനായിരുന്ന എം.ജെ അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് സസ്പെൻഷൻ.
40 പേരില്‍ നിന്നായി 39,800 രൂപയാണ് അനില്‍ കുമാര്‍ ബില്ലടച്ചു നല്‍കാമെന്ന വ്യാജേന വാങ്ങിയത്. ബില്ലടച്ചതുമില്ല, പകരം ബില്ലടക്കാത്തതിന് ഇവരുടെയെല്ലാം വൈദ്യുതി വിച്ഛേദിച്ചു എന്ന റിപ്പോര്‍ട്ടാണ് സെക്ഷന്‍ ഓഫീസില്‍ നല്‍കിയത്. 99.8 ശതമാനവും ബില്ല് തുക പിരിഞ്ഞ് കിട്ടുന്ന ഓഫീസാണ് മലയിന്‍കീഴ്. പെട്ടെന്ന് ഗാര്‍ഹിക ഉപഭോക്താക്കളുടെ വരുമാനത്തിലെ കുറവ് ശ്രദ്ധയില്‍പെട്ട അസിസ്റ്റന്‍റ് എന്‍ജിനീയര്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടുപിടിച്ചത്. തുടര്‍ന്ന് ഉപഭോക്താക്കളില്‍ ആറു പേര്‍ പരാതി നല്‍കി.
തട്ടിപ്പ് പുറത്തായതോടെ ഉപഭോക്താക്കളുടെ ബില്‍ അനില്‍കുമാര്‍ തന്നെ അടച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ പേയാട് സെക്ഷന്‍ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്നാണ് സസ്പെൻഡ് നടപടി.
Adjust Story Font
16