കുണ്ടറ പീഡനക്കേസ്: 11 വയസുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി
പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ചെന്നുമായിരുന്നു കേസ്

കൊല്ലം കുണ്ടറയില്‍ 11 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കുട്ടിയുടെ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് അഞ്ജു മീര ബിർലയാണ് വിധി പുറപ്പെടുവിച്ചത്. 2017ല്‍ പീഡനത്തിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിലാണ് പോക്സോ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്.
പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് പത്തു വയസുകാരി തൂങ്ങിമരിച്ചെന്നുമായിരുന്നു കേസ്. പ്രതി കുറ്റക്കാരനെന്ന് രാവിലെ തന്നെ കോടതി വിധിച്ചിരുന്നു. കേസിൽ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ല. പോക്സോ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. പ്രതിക്ക് മൂന്ന് ജീവപര്യന്തമാണ് ശിക്ഷ.
ആറാം ക്ലാസ് വിദ്യാർഥിനിയെ 2017 ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും പൊലീസ് അന്വേഷണത്തില്‍ വന്‍ വീഴ്ചയുണ്ടായി. പിന്നീട് ഏറെ വൈകിയാണ് പ്രതിയായ മുത്തച്ഛനെ പൊലീസ് പിടികൂടിയത്. വിചാരണയ്ക്കിടെ പ്രധാനസാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയിരുന്നു. കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടിയുടെ അമ്മയുടെ അച്ഛനായ പ്രതി ശ്രമിച്ചിരുന്നു.
Adjust Story Font
16