യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി; ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണ നഷ്ടം
ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്

മലപ്പുറം: പി.വി അൻവറിന്റെ ഇടപെടലിൽ ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി. എൽഡിഎഫിന്റെ അംഗം നുസൈബ സുധീർ അവിശ്വാസത്തെ അനുകൂലിച്ചു. ഇരുകക്ഷികൾക്കും പത്ത് അംഗങ്ങൾ വീതമുള്ള പഞ്ചായത്തിൽ പി.വി അൻവറിന്‍റെ പിന്തുണയോടെയാണ് യുഡിഎഫിന്‍റെ അവിശ്വാസ നീക്കം.
ടിഎംസി നിലമ്പൂർ മണ്ഡലം കൺവീനറുടെ ഭാര്യയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന നുസൈബ. ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. പി.വി.അൻവറിനെ യുഡിഎഫ് സംരക്ഷിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനിടെ ചുങ്കത്തറ പഞ്ചായത്തിൽ സംഘർഷം ഉണ്ടായി. അവിശ്വാസ പ്രമേയ ചർച്ചക്കിടെ യുഡിഎഫ് -എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നുസൈബയുടെ ദേഹത്ത് എൽഡിഎഫ് അംഗങ്ങൾ ചാണകവെള്ളം തളിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. പി.വി അൻവർ ബസിൽ ഗുണ്ടകളെയിറക്കിയെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു.
Adjust Story Font
16