Quantcast

ഷിരൂർ തിരച്ചിൽ: ഗംഗാവാലി പുഴയിൽനിന്ന് ലോറി ക്യാബിന്റെ ലോഹഭാഗങ്ങൾ പുറത്തെടുത്തു

നേരത്തെ ടയർ ലഭിച്ച വാഹനത്തിന്റേതു തന്നെയാണോ ഇതെന്നും സംശയമുണ്ട്.

MediaOne Logo

Web Desk

  • Published:

    21 Sep 2024 12:15 PM GMT

Metal parts of lorry cabin recovered from Gangawali river in Shirur search
X

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരവെ ഒരു ലോറിയുടെ ലോഹഭാഗങ്ങൾ പുറത്തെടുത്തു. ക്യാബിന്റെ ഭാഗമാണ് പുറത്തെടുത്തത്. പുഴയിൽ രണ്ടാമത്തെ വാഹനം കണ്ടെത്തിയ സ്ഥലത്തുനിന്നാണ് ഈ ഭാഗം ലഭിച്ചത്. ഇവിടെ ഈശ്വർ മാൽപെ മുങ്ങിയ ശേഷം ക്യാബിനിൽ ക്രെയിനിന്റെ ഹുക്ക് ബന്ധിക്കുകയും ഉയർത്തിയെടുക്കുകയുമായിരുന്നു.

നേരത്തെ, ടയർ ലഭിച്ച വാഹനത്തിന്റേതു തന്നെയാണോ ഇതെന്നും സംശയമുണ്ട്. ഉള്ളിൽ സ്റ്റിയറിങ് മാത്രം അവശേഷിച്ച് മുകൾഭാഗം നഷ്ടമായ നിലയിലുള്ളതാണ് ഈ ഭാഗം. രണ്ട് വാഹനങ്ങളാണ് നദിയിൽ വീണിരിക്കുന്നത്. രണ്ടിന്റേയും ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ഭാഗം ഏത് ലോറിയുടേതാണ് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ആദ്യമായാണ് ഗംഗാവാലി പുഴയിൽനിന്ന് ലോറിയുടേതായി ഇത്രയും വലിയൊരു ഭാഗം കണ്ടെത്താനാവുന്നത്.

അതേസമയം, ‌കണ്ടെത്തിയ ക്യാബിൻ ഭാഗം തന്റെ ലോറിയുടേതല്ലെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് സ്ഥിരീകരിച്ചു. ഈശ്വർ മാൽപെയിൽ 100 ശതമാനം വിശ്വാസമുണ്ട്. ഇദ്ദേഹത്തെയാണ് ഇതുവരെ അദ്ദേഹത്തെ തിരച്ചിലിൽ ഉൾപ്പെടുത്താതിരുന്നത്. ആ മനുഷ്യൻ അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ വന്നതാണ്. ഇപ്പോൾ കണ്ടെത്തിയ ലോഹഭാഗം തന്റെ വണ്ടിയുടേതല്ല. മറ്റേതോ വാഹനത്തിന്റേതാണ്- മനാഫ് വിശദീകരിച്ചു.

ഭാരത് ബെൻസിന്റെ വലിയ ട്രക്കാണ് അർജുൻ ഓടിച്ചിരുന്നത്. ഇപ്പോൾ പുറത്തെടുത്ത ഭാഗം ചെറിയൊരു വാഹനത്തിന്റേതാണ്. ഈ സാഹചര്യത്തിൽ അർജുന്റെ ലോറി കണ്ടെത്താൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. പുഴയിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിലാണ് രണ്ട് ലോറികളുടെ ഭാഗങ്ങൾ ട്രക്കിന്റെ ഭാഗം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ മാൽപെ പുറത്തുവിട്ടിരുന്നു.

പുഴയിൽ കണ്ടെത്തിയ രണ്ട് ടയറുകളും ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തിരുന്നു. എന്നാൽ ഇവ അർജുൻ സഞ്ചരിച്ച തന്റെ ലോറിയുടേത് അല്ലെന്ന് ഉടമയായ മനാഫ് പറഞ്ഞു. ഒരു വാഹനത്തിന്റെ മുൻവശത്തെ രണ്ട് ടയറുകളാണ് ലഭിച്ചത്.


TAGS :

Next Story