Quantcast

ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്: എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാമത്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾക്കുള്ള അംഗീകാരമെന്ന് മന്ത്രി ആർ. ബിന്ദു

MediaOne Logo

Web Desk

  • Published:

    14 May 2024 10:41 AM GMT

mg university
X

തിരുവനന്തപുരം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾക്കുള്ള അംഗീകാരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കഴിഞ്ഞ വർഷം റാങ്കിങ്ങിൽ നാലാം സ്ഥാനത്തായിരുന്ന എം.ജി സർവ്വകലാശാല ഇത്തവണ തിളക്കമാർന്ന മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്‌നാട്ടിലെ അണ്ണാ സർവ്വകലാശാലയുമാണ് റാങ്കിങ്ങിൽ ഇന്ത്യയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എം.ജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവ്വകലാശാലകളാണ് ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഏക സർവ്വകലാശാലയും എം.ജിയാണ്.

എഷ്യൻ രാജ്യങ്ങളിലെ സർവ്വകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവ്വകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഈ പട്ടികയിൽ എം.ജി. സർവ്വകലാശാല 134-ാം സ്ഥാനത്താണ്. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം തുടങ്ങി 18 സൂചകങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് നിർണ്ണയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 739 സർവ്വകലാശാലകളാണ് ഈ വർഷത്തെ റാങ്ക് പട്ടികയിലുള്ളത്.

നാഷണൽ അസസ്‌മെൻറ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) നാലാംഘട്ട റീ അക്രെഡിറ്റേഷനിൽ എ ഡബിൾ പ്ലസ് ഗ്രേഡ് ലഭിച്ചതിനു പിന്നാലെ ഏഷ്യൻ റാങ്കിങ്ങിൽ രാജ്യത്ത് മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞത് ഏറെ അഭിമാനകരമാണ്. പഠനം, ഗവേഷണം, സംരംഭകത്വ വികസനം, വിദേശ സർവ്വകലാശാലകളും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങിയ മേഖലകളിൽ കാലോചിതമായി മുന്നേറാൻ സർവ്വകലാശാലയ്ക്ക് സാധിച്ചതൊക്കെയും ഈ മികവിന് പിന്തുണയേകി.

ഗവേഷണത്തിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലർത്തി ഈ കുതിപ്പിന് വഴിവെച്ച സര്‍വ്വകലാശാലാ ക്യാമ്പസ് സമൂഹത്തെ മന്ത്രി ബിന്ദു അഭിനന്ദിച്ചു. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് വീണ്ടും ഊർജ്ജവും കരുത്തും പിന്തുണയും പകരുന്നതാണീ മുന്നേറ്റമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

TAGS :

Next Story