Quantcast

'വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം'; എം.വി.ഡിക്ക് നിർദേശവുമായി ഹൈക്കോടതി

ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    7 Jun 2024 6:24 AM GMT

High Court, vloggers,sanju techy cases,Swimming pool inside car,latest malayalam news,വ്‌ളോഗർമാർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,കാറിലെ സ്വിമ്മിങ് പൂള്‍,കാറിൽ നീന്തൽക്കുളം,സഞ്ജു ടെക്കി
X

കൊച്ചി:കാറിൽ നീന്തൽക്കുളം ഒരുക്കിയകേസിൽ വ്‌ളോഗർമാർക്കെതിരെ ഹൈക്കോടതി. വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് കോടതി നിർദേശം നല്‍കി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.സഞ്ജു ടെക്കിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി മുന്നറിയിപ്പ്.

കാറിനുള്ളിൽ നീന്തൽക്കുളമൊരുക്കി യാത്ര ചെയ്ത വ്‌ളോഗർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച് നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്. നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുള്ള വ്ലോഗറാണ് സഞ്ജു ടെക്കി.

സഞ്ജു ടെക്കിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നതായി മന്ത്രി ഗണേഷ് കുമാറും വ്യക്തമാക്കിയിരുന്നു. സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.


TAGS :

Next Story