Quantcast

പുഷ്പന് വിടനൽകാൻ നാട്; വിലാപയാത്ര ആരംഭിച്ചു

യാത്രക്കിടെ നിരവധി സ്ഥലങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാൻ അവസരമൊരുക്കും

MediaOne Logo

Web Desk

  • Published:

    29 Sep 2024 2:56 AM GMT

pushpan
X

കോഴിക്കോട്: ഇന്നലെ അന്തരിച്ച കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് വിട നൽകാനൊരുങ്ങി നാട്. കോഴിക്കോട്ടുനിന്ന് തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. കോഴിക്കോട് യൂത്ത് സെന്ററിൽ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.

യാത്രക്കിടെ നിരവധി സ്ഥലങ്ങളിൽ ജനങ്ങൾക്ക് പുഷ്പൻ്റെ മൃതദേഹം കാണാൻ അവസരമൊരുക്കും. എലത്തൂരിലാണ് ആദ്യം ആംബുലൻസ് നിർത്തുക. അന്ത്യാഭിവാദ്യം അർപ്പിക്കാൻ നരിവധി പേരാണ് പാതയോരങ്ങളിൽ തടിച്ചുകൂടിയിട്ടുള്ളത്. തലശ്ശേരി ടൗൺ ഹാളിലും ചൊക്ലി രാമവിലാസം സ്കൂളിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് ചൊക്ലിയിലെ വീട്ടുപരിസരത്ത് സംസ്കരിക്കും.

കൂത്തുപറമ്പ് വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് അന്ത്യം സംഭവിക്കുന്നത്. 1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയ വ്യക്തിയാണ് പുഷ്പൻ.

വെടിവെപ്പില്‍ സുഷുമ്നാനാഡി തകര്‍ന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി 24ാം വയസ്സിലാണ് അദ്ദേഹം കിടപ്പിലാവുന്നത്. അന്ന് മന്ത്രിയായിരുന്ന എം.വി രാഘവനെ തടയാനെത്തിയതായിരുന്നു പുഷ്പനടക്കമുള്ള സമരക്കാർ. കെ.കെ രാജീവൻ, കെ. ബാബു, മധു, കെ.വി റോഷൻ, ഷിബുലാൽ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം.


TAGS :

Next Story