Quantcast

'വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന സവർണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിർത്തണം'; വിദ്യാഭ്യാസ മന്ത്രിയോട് പി.കെ നവാസ്

''സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളെ രണ്ടാംകിട വിദ്യാർഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടതുസംഘടനകളിൽ കാണാം. വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന ഈ സവർണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിർത്താൻ വിദ്യാഭ്യാസ മന്ത്രി തയാറാകണം.''

MediaOne Logo

Web Desk

  • Published:

    31 May 2024 12:13 PM GMT

വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന സവർണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിർത്തണം; വിദ്യാഭ്യാസ മന്ത്രിയോട് പി.കെ നവാസ്
X

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണ സമുദായങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്. കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനം തകര്‍ക്കുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനമെന്ന് വി. ശിവന്‍കുട്ടിക്ക് എഴുതിയ കത്തില്‍ നവാസ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന സവർണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിർത്താൻ മന്ത്രി തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

''സാധാരണ ഗതിയിൽ മെറിറ്റ് അലോട്ട്മെൻറ് പൂർത്തീകരിച്ച ശേഷമാണ് പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ആരംഭിക്കാറുള്ളത്. കഴിഞ്ഞ വർഷമുൾപ്പെടെ പ്ലസ് വൺ ആദ്യഘട്ട അലോട്ട്മെന്റിനുശേഷം രണ്ടാംഘട്ട അലോട്ട്മെന്‍റിനു മുൻപായി കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ആരംഭിച്ചിരുന്നു. കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനത്തിന്‍റെ അന്തസത്തയെ തന്നെ തകർത്തുകളയുന്ന നടപടിയാണിത്. താങ്കൾ അധികാരത്തിൽ വന്ന ശേഷം ഇത് പരസ്യമായി ലംഘിക്കപ്പെടുകയാണ്.''

സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളെ രണ്ടാംകിട വിദ്യാർഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടതുസംഘടനകളിൽ കാണാം. വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന ഈ സവർണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിർത്താൻ വിദ്യാഭ്യാസ മന്ത്രി തയാറാകണം. കഴിഞ്ഞ തവണകളിലൊക്കെ രേഖാമൂലം എം.എസ്.എഫ് കത്തുനൽകിയിരുന്നു. പക്ഷേ, മന്ത്രി ഈ അനീതിക്ക് കുടപിടിക്കുകയാണ്. ഈ സവർണ മേലാള രാഷ്ട്രീയം പ്രതിരോധിക്കും. കേരളത്തിലെ മുസ്‍ലിം സമുദായം ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന വർഗീയ ഭരണത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും എം.എസ്.എഫ് നേതാവ് വ്യക്തമാക്കി.

പി.കെ നവാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടിക്ക് ഒരു തുറന്നകത്ത്.

ഈ കത്ത് കേരളത്തിലെ സംവരണത്തിനുള്ള അവകാശം ലഭിക്കേണ്ട വിദ്യാർഥികളോട് താങ്കളുടെ വകുപ്പ് കാണിക്കുന്ന അനീതി ഒരിക്കൽ കൂടി ശ്രദ്ധയിൽപെടുത്താനാണ്. സാധാരണ ഗതിയിൽ മെറിറ്റ് അലോട്ട്മെൻറ് പൂർത്തീകരിച്ച ശേഷമാണ് പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ആരംഭിക്കാറുള്ളത്. കഴിഞ്ഞ വർഷമുൾപ്പെടെ പ്ലസ് വൺ ആദ്യഘട്ട അലോട്ട്മെന്റിനുശേഷം രണ്ടാംഘട്ട അലോട്ട്മെന്‍റിനു മുൻപായി കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ആരംഭിച്ചിരുന്നു. ഇതുമൂലം കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനത്തിന്‍റെ അന്തസത്തയെ തന്നെ തകർത്തുകളയുകയാണ്.

താങ്കൾ അധികാരത്തിൽ വന്ന ശേഷം ഇത് പരസ്യമായി ലംഘിക്കപ്പെടുന്നു. സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളെ രണ്ടാംകിട വിദ്യാർഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടതുസംഘടനകളിൽ കാണാവുന്നതാണ്. വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന ഈ സവർണ കമ്മ്യൂണിസ്റ്റുകളെ നിലക്ക് നിർത്താൻ വിദ്യാഭ്യാസ മന്ത്രി തയാറാകണം.

കഴിഞ്ഞ തവണകളിലൊക്കെ താങ്കൾക്ക് രേഖാമൂലം എം.എസ്.എഫ് കത്തുനൽകിയിരുന്നു. പക്ഷേ, താങ്കൾ ഈ അനീതിക്ക് കുടപിടിക്കുകയാണ്. നിശ്ചയമായും താങ്കളുടെ ഈ സവർണ മേലാള രാഷ്ട്രീയം ഞങ്ങളുടെ മുഷ്ടികളുയർത്തി പ്രതിരോധിക്കും. കേരളത്തിലെ മുസ്‍ലിം സമുദായം ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന ഈ വർഗീയ ഭരണത്തിനെതിരെ ശക്തമായ സമരങ്ങൾ രൂപപ്പെടും.

മലബാറിലെ വിദ്യാർഥികൾക്ക് പ്ലസ് വണ്‍ പ്രവേശനം മുസ്‍ലിം ലീഗ് പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് മന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ കേരളത്തിൽ വലിയ വിദ്യാർഥി സമരങ്ങൾ നേരിടേണ്ടി വന്ന മന്ത്രിയായി അങ്ങ് വാഴ്ത്തപ്പെടും.

Summary: 'The upper case communists in the Department of Education must be controlled'; MSF Kerala state president PK Navas writes open letter to education minister V Sivankutty

TAGS :

Next Story