സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ മൂന്നാംദിനം മുകേഷ് എത്തി; ജോലിത്തിരക്കെന്ന് വിശദീകരണം
പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നും മുകേഷ് പറഞ്ഞു

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ മൂന്നാം ദിവസം സമ്മേളന നഗരിയിൽ എത്തി എം. മുകേഷ് എംഎൽഎ. സമ്മേളനം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് എംഎൽഎ ജില്ല വിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് മടങ്ങിവരവ്. ജോലി സംബന്ധമായ തിരക്കിലായിരുന്നുവെന്നാണ് മുകേഷിന്‍റെ വിശദീകരണം.
കൊല്ലത്ത് സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തിന് ഘടകകക്ഷി എംഎൽഎമാർ ഉൾപ്പെടെ എത്തിയിരുന്നു. കൊല്ലം എംഎൽഎ മുകേഷ് എന്താ വരാത്തത് എന്ന ചോദ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് ക്ഷോഭിച്ചിരുന്നു. മുകേഷ് എവിടെയാണെന്ന് തനിക്കറിയില്ലെന്നും അത് അന്വേഷിക്കലല്ല തന്‍റെ പണിയെന്നും അത് നിങ്ങൾ പോയി അന്വേഷിക്കണമെന്നുമായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.
വിവാദങ്ങൾക്കിടെ മുകേഷ് ഇന്ന് സമ്മേളന നഗരിയിലെത്തി. ജോലി സംബന്ധമായ ആവശ്യത്തിനായാണ് രണ്ട് ദിവസം മാറി നിന്നത്. പാർട്ടിയോട് മുൻകൂട്ടി പറഞ്ഞിട്ടാണ് പോയത് എന്നും എംഎൽഎ പറയുന്നു. ജനുവരി മാസത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങ് മാത്രമാണ് സമ്മേളനവും ആയി ബന്ധപ്പെട്ട് മുകേഷ് പങ്കെടുത്ത പരിപാടി. നടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തതോടെ പാർട്ടി എംഎൽഎയ്ക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി. സമ്മേളന സമയം സ്വന്ത ഇഷ്ടപ്രകാരം മാറി നിന്നതാണോ, പാർട്ടി മാറ്റി നിർത്തിയതാണോ എന്നത് വ്യക്തമല്ല.
Adjust Story Font
16