Quantcast

മുണ്ടക്കൈ ദുരന്തം; മരിച്ചവരുടെ എണ്ണം 126 ആയി

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

MediaOne Logo

Web Desk

  • Updated:

    2024-07-30 18:22:53.0

Published:

30 July 2024 4:46 PM GMT

മുണ്ടക്കൈ ദുരന്തം; മരിച്ചവരുടെ എണ്ണം 126 ആയി
X

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. 98 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രദേശം മുഴുവൻ ഇല്ലാതായെന്നും മരണസംഖ്യ ഇനിയും വർധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിനിടെ, പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്.

സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം. മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.

മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോവുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.

പുഴക്ക് കുറുകെ ആർമിയും ഫയർഫോഴ്സും ചേർന്ന് താത്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇനി വേഗത്തിലാകും . ഇതുവരെ വടം കെട്ടിയാണ് ആളുകളെ രക്ഷിച്ചിരുന്നത്. ഉരുപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അറിയിപ്പ്

വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകാൻ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും നൽകുക.

ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.

എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കലക്​ടറേറ്റില്‍ 1077 എന്ന നമ്പറിൽ അറിയിക്കുക. ജില്ലാ കലക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല.

പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.

Live Updates

  • 30 July 2024 10:49 AM GMT

    "അരമണിക്കൂർ മുമ്പ് ഇവിടെ നിന്ന് 2 മൃതദേഹങ്ങൾ കിട്ടി.. ഇനിയും ഇറങ്ങിപരിശോധിക്കേണ്ടതുണ്ട്"

    വീഡിയോ സ്റ്റോറി കാണാം 



  • 30 July 2024 10:46 AM GMT

    സൈന്യത്തിന്റെ രക്ഷാദൗത്യം

    പാലം തകർന്ന സ്ഥലത്ത് കയറു കെട്ടി മുണ്ടക്കൈയിലേക്ക് പ്രവേശിക്കുന്ന സൈനികൻ. ഇന്നുച്ചയോടെയാണ് സൈന്യം വടംകെട്ടി രക്ഷാദൗത്യം ആരംഭിച്ചത്.






  • 30 July 2024 10:43 AM GMT

    അഞ്ചു കോടി അനുവദിച്ച് തമിഴ്‌നാട്

    ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്‌നാട് പങ്കുചേരുന്നതായി മുഖ്യമന്ത്രി സ്റ്റാലിൻ. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി അഞ്ച് കോടി രൂപ നൽകും. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ഫോണിൽ സംസാരിച്ചു.



  • 30 July 2024 10:38 AM GMT

    മൃതദേഹങ്ങൾക്കായി ചാലിയാർ പുഴയിൽ തിരച്ചിൽ

    മുണ്ടക്കൈ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ തുടരുകയാണെന്ന് പി.വി. അൻവർ എം.എൽ.എ. കൂടുതൽ മൃതദേഹങ്ങൾ ചാലിയാർ പുഴയിലുണ്ടാകാൻ സാധ്യയുണ്ട്. എൻ.ഡി.ആർ.എഫും പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നതിനോടൊപ്പം ജനകീയമായും തിരച്ചിൽ നടത്തുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. എടവണ്ണപ്പാറ, കീഴുപറമ്പ്, അരീക്കോട്, മൈത്രക്കടവ്, എടവണ്ണ, ഒടായിക്കടവ്, മമ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തിരച്ചിൽ തുടരുകയാണ്.

  • 30 July 2024 10:36 AM GMT

    "അളുകളെ ആശുപത്രിയിൽ എത്തിച്ചുതുടങ്ങി"

    'മുണ്ടക്കൈയിൽ നിന്ന് അളുകളെ ആശുപത്രിയിൽ എത്തിച്ചുതുടങ്ങി, ആറുപേരെ എത്തിച്ചു'; വയനാട് തഹസിൽദാർ ടോമിച്ചൻ ആന്റണി.

    സ്‌റ്റോറി കാണാം.



  • 30 July 2024 10:30 AM GMT

    അവധി റദ്ദാക്കി ചീഫ് സെക്രട്ടറി

    ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവശ്യസർവ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീർഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

  • 30 July 2024 10:27 AM GMT

    തിരിച്ചറിയാതെ നിരവധി മൃതദേഹങ്ങൾ

    ദുരന്തത്തിൽ മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഉറ്റവരെ തേടി നിരവധി ആശുപത്രികളിൽ തെരച്ചിലിലാണ് ബന്ധുക്കൾ. മേപ്പാടി ആശുപത്രിയിൽനിന്നുള്ള കാഴ്ച



  • 30 July 2024 10:26 AM GMT

    നൂറിലേറെ പേർ മണ്ണിനടിയിൽ

    ദുരന്തത്തിൽ നൂറിലേറെ ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യം പൂർണതോതിൽ ഇതുവരെ ആരംഭിക്കാനായിട്ടില്ല. എൻഡിആർഎഫിന്റെ അഞ്ച് പേർ അടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിൽ എത്താനായത്.

TAGS :

Next Story