Quantcast

മരണം 289; ബെയ്‌ലി പാലം തുറന്നു, ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ നിർത്തി

മൃതദേഹത്തിനായി തിരച്ചിൽ നടത്തേണ്ട 15 സ്ഥലങ്ങൾ കൂടി കണ്ടെത്തിയതായി മന്ത്രി

MediaOne Logo

Web Desk

  • Updated:

    2024-08-01 15:49:15.0

Published:

1 Aug 2024 2:12 PM GMT

mundakkai landslide
X

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 289 ആ‌‌യി ഉയർന്നു. 279 പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 100 പേരെയാണ് തിരിച്ചറിഞ്ഞത്. മരണം സ്ഥിരീകരിച്ചവരിൽ 27 പേര്‍ കുട്ടികളാണ്. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്. 142 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.

രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നു. വാ​ഹനങ്ങൾ കടത്തിവിട്ടു. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. ചൂരൽ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാ​ഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.

മൃതദേഹത്തിനായി തിരച്ചിൽ നടത്തേണ്ട 15 സ്ഥലങ്ങൾ കൂടി കണ്ടെത്തിയതായി മന്ത്രി കെ. രാജൻ പറഞ്ഞു. ഡോ​ഗ് സ്ക്വാഡ് അഞ്ച് സ്പോട്ടുകൾ തിരിച്ചറിഞ്ഞു. ഇവിടങ്ങളിൽ തിരച്ചിൽ ശക്തമാക്കും. നാളെ മുതൽ കൂടുതൽ വിപുലമായ ദൗത്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നഷ്ടമായവരുടെ കണക്കുകള്‍ ഇനിയും കൃത്യമായി കണക്കുകള്‍ കൃത്യമായി പറയാനായിട്ടില്ല. ഭൂമിക്കും കെട്ടിടത്തിനും അടിയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തുകയാണ് അടുത്ത ഘട്ടം. മൃഗങ്ങളുടെ കാര്യത്തിലും പ്രത്യേക പ്ലാന്‍ തയ്യാറാക്കി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ നിർത്തി. ചാലിയാറിലും കരയിലെ വനത്തിലുമായി നടത്തിയ തിരച്ചിലിൽ ഇതുവരെ 58 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ, പോത്തുകൽ, മുണ്ടേരി ഭാഗത്ത് ചാലിയാർ പുഴയുടെ വിവിധ കടവുകളിൽ നിന്നായി മൂന്ന് ദിവസത്തെ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മലപ്പുറത്ത് ലഭിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വയനാട്ടിലേക്ക് മാറ്റി. ചാലിയാറിൽ തിരച്ചിലിനിടെ മുണ്ടേരിയിൽ പുഴയ്ക്ക്അപ്പുറം കുടുങ്ങിയവരെ ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി.

ശക്തമായ മഴയെ തുടർന്ന് പുഞ്ചിരിമട്ടത്ത് തിരച്ചില്‍ നിര്‍ത്തി. കരസേന ഉദ്യോഗസ്ഥർ അടക്കം മടങ്ങി. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടായേക്കാമെന്ന സൂചനയെ തുടർന്ന് പതിമൂന്നാം പാലത്തിൽ വില്ലേജ് റോഡിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു.

TAGS :

Next Story