‘പത്മകുമാർ പ്രകോപനം ഉണ്ടാക്കിയതായി തോന്നിയിട്ടില്ല’; വിഷയം ചർച്ച ചെയ്യുമെന്ന് രാജു എബ്രഹാം
‘പരാതി ഉണ്ടെങ്കിൽ പാർട്ടി ഘടകങ്ങളിലാണ് ചർച്ച ചെയ്യേണ്ടിയിരുന്നത്’

പത്തനംതിട്ട: മുൻ എംഎൽഎ പത്മകുമാറുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പത്മകുമാർ പ്രകോപനം ഉണ്ടാക്കിയതായി തോന്നിയിട്ടില്ല. അഭിപ്രായം പരസ്യമായി പറഞ്ഞു. അത് സംഘടനാവിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു. പത്മകുമാറിന്റെ ആറന്മുളയിലെവീട്ടിലെത്തിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു രാജു എബ്രഹാമിന്റെ പ്രതികരണം.
പരാതി ഉണ്ടെങ്കിൽ പാർട്ടിഘടകങ്ങളിലാണ് ചർച്ച ചെയ്യേണ്ടിയിരുന്നത്. മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് പതിവാണ്. പത്മകുമാറിന്റെ അഭിപ്രായങ്ങൾ സംഘടനയിൽ ചർച്ച ചെയ്യും. അദ്ദേഹം പാർട്ടിക്ക് ഒപ്പം വേണമെന്നും രാജു എബ്രഹാം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാർ പിൻവലിച്ചിരുന്നു. 'ചതിവ്, വഞ്ചന, അവഹേളനം... 52 വർഷത്തെ ബാക്കിപത്രം...ലാൽ സലാം' എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങൾ പിൻവലിച്ചെങ്കിലും പ്രൊഫൈൽ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് പത്മകുമാർ പിൻവലിച്ചത്.
വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാർ പരസ്യമാക്കിയത്. ഉച്ചഭക്ഷണത്തിന് പോലും നിൽക്കാതെയാണ് പത്മകുമാർ സമ്മേളന നഗരി വിട്ടത്. പാർലമെന്ററി രംഗത്തിലൂടെ പാർട്ടിയിലെത്തിയ വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പത്തനംതിട്ടയിലെ മറ്റു നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.
Adjust Story Font
16