പി.വി അൻവറിന്‍റെ ആലുവയിലെ കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്
കെട്ടിടത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു

കൊച്ചി: ആലുവ എടത്തലയിലെ പി .വി അന്‍വറിന്‍റെ ബഹുനില കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്. വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി ലഭിച്ച കത്തിനാണ് എടത്തല പഞ്ചായത്തിന്‍റെ മറുപടി. നിയമ വിരുദ്ധമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് അൻവർ പറഞ്ഞു.
ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തി കെട്ടിട നിര്‍മാണം നടത്തുന്നുവെന്ന പരാതിയിലാണ് പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. എടത്തലയില്‍ നാവിക ആയുധ സംഭരണ കേന്ദ്രത്തിനടുത്താണ് വിവാദ ഭൂമി. പിവീസ് റിയൽറ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്‍റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്നുമാണ് പഞ്ചായത്ത് നല്‍കിയ മറുപടിയിലുളളത്. കെട്ടിടം പണിയാൻ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്‍റെ സമ്മതപത്രം ഉണ്ടായിരുന്നില്ല. ഉയരത്തിലുളള കെട്ടിട നിർമാണത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
അതിനാൽ സ്റ്റോപ് മെമ്മോ നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നുവെന്നും 2016 ല്‍ സ്റ്റോപ് മെമ്മോ നൽകിയെന്നും വിജിലൻസിന് പഞ്ചായത്ത് നൽകിയ മറുപടിയിലുണ്ട്. എന്നാല്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഭൂമി കൈമാറുമ്പോഴുള്ള നിർദേശങ്ങളിൽ ഉള്ള ആശയകുഴപ്പമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമെന്നുമാണ് പി വി അന്‍വറിന്‍റെ പ്രതികരണം. അതേസമയം എടത്തല പഞ്ചായത്തിന്‍റെ മറുപടിയും മറ്റ് രേഖകളും ശേഖരിച്ച ശേഷം അന്‍വറിനെതിരായ പരാതിയില്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.
Adjust Story Font
16