ക്രിസ്തുമസ് ചോദ്യപേപ്പർ ചോർത്തൽ; അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ
മലപ്പുറം സ്വദേശി അബ്ദുല്‍ നാസറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ക്രിസ്തുമസ് ചോദ്യപേപ്പർ ചോർത്തലിൽ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ. മലപ്പുറം സ്വദേശി അബ്ദുല്‍ നാസറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർത്തിക്കിട്ടയത് എംഎസ് സൊലൂഷ്യനിലെ ഫഹദ് എന്ന അധ്യാപകനാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മുന്‍വർഷങ്ങളിലും ചോദ്യങ്ങള്‍ ചോർത്തിയതായും നാസർ മൊഴി നല്കി.
ചോദ്യങ്ങൾ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഫഹദിന് മറ്റൊരു സ്കൂളുമായി ബന്ധമുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഇതിന്റ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ നാസറിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഏറെ പിടിച്ചുകുലുക്കിയ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിനാണ് അന്ത്യമാകുന്നത്. ചോർത്തിക്കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങള്‍ നൽകിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. ഫഹദ് എന്ന അധ്യാപകന്‍ മുഖേനയാണ് ചോദ്യം എംഎസ് സൊലുഷ്യന്‍സിലെത്തിയത്. മേല്‍മുറിയിലെ ഒരു സ്വകാര്യ ഹയർസെക്കന്രറി സ്കൂളില്‍ നിന്ന് ചോദ്യപേപ്പർ ചോർത്തി നല്കിയ പ്യൂണ്‍ അബ്ദുല്ന്നാസറിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്ലസ് വണ്‍ സയന്‍സിന്റെ നാലു വിഷയങ്ങളാണ് ചോർത്തി നൽകിയത്. കഴിഞ്ഞ വർഷവും ഫഹദിന് ചോദ്യങ്ങള്‍ നൽകിയിരുന്നു. ഫഹദിനാണ് ചോദ്യപേപ്പർ കിട്ടിയതെങ്കിലും എംഎസ് സൊലുഷ്യന്‍സ് ഉടമയുൾപ്പെടെയുള്ളവർക്ക് ഇതറിയാമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ മൊയ്തീന്‍ കുട്ടി പറഞ്ഞു.
അബ്ദുൽ നാസർ കേസില്‍ നാലാം പ്രതിയാകും. ഫഹദും മറ്റൊരു അധ്യാപകന്‍ ജിഷ്ണവും റിമാന്‍ഡിലാണ്. അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിന്റെ ആനൂകൂല്യത്തിലാണ് ഷുഹൈബുള്ളത്. മുന്‍കൂർ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നതനുസരിച്ച് മറ്റു നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങും. അതേസമയം അറസ്റ്റിലായ അബ്ദുൽ നാസറിനെ മഅ്ദിൻ സ്കൂള്‍ സസ്പെന്‍ഡ് ചെയ്തു. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.
Adjust Story Font
16