പ്രായപരിധി; പിണറായിക്ക് ഇത്തവണയും ഇളവ്, ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന
ഇളവുകളുടെ കാര്യത്തിൽ പാർട്ടി കോൺഗ്രസ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്

തിരുവനന്തപുരം: പാർട്ടി ഘടകങ്ങളിൽ പ്രായപരിധി കർശനമായി നടപ്പാക്കുമെങ്കിലും പിണറായി വിജയൻ ഇത്തവണയും ഇളവുണ്ടാകും. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന നൽകിയാണ് പിണറായിക്ക് പാർട്ടി ഇളവ് നൽകുന്നത്. മേയിൽ 75 വയസ്സ് തികയുന്ന ഇ.പി ജയരാജനെ കമ്മിറ്റികളിൽ നിലനിർത്തുമോ എന്നതിൽ വ്യക്തതയില്ല.
കണ്ണൂർ പാർട്ടി കോൺഗ്രസാണ് സംഘടന പദവികളില്‍ തുടരാനുള്ള പ്രായപരിധി 80 നിന്ന് 75 ആക്കി കുറച്ചത്. ഇളവുകളുടെ കാര്യത്തിൽ പാർട്ടി കോൺഗ്രസ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവി ഉള്ളതുകൊണ്ട് പിണറായി വിജയന് പ്രായപരിധിയിൽ ഇത്തവണയും ഇളവുണ്ടാകും. അതായത് പിണറായി വിജയൻ ഇത്തവണയും സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും തുടരും.
പോളിറ്റ് ബ്യൂറോയില്‍ തുടരണമോ എന്ന കാര്യത്തിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ സ്ഥാനം തെറിച്ച ഇപി ജയരാജൻ കമ്മിറ്റികളിൽ തുടരുമോ എന്നത് പ്രധാനാകാംക്ഷയാണ്. ഈ മേയിൽ മാത്രമേ ഇ പി ജയരാജന് 75 വയസ്സ് തികയൂ. അതായത് സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ 74 ആയിരിക്കും ഇപിയുടെ പ്രായം. അങ്ങനെ ഇളവ് നൽകാൻ തീരുമാനിച്ചാൽ മൂന്നുവർഷം കൂടി കേന്ദ്രകമ്മിറ്റി അടക്കമുള്ള പാർട്ടി ഘടകകങ്ങളില്‍ ഇ പി ജയരാജന് തുടരാൻ കഴിയും. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന് ജൂണിലാണ് 75 തികയുന്നത്. അതുകൊണ്ട് ടി.പി ക്കും ഇളവ് നൽകാനുള്ള സാധ്യതയുണ്ട്.
Adjust Story Font
16