Quantcast

ഹൈബി ഈഡന്റെയും ഡീൻ കുര്യാക്കോസിന്റെയും മുഖത്തടിച്ചു; ഡൽഹിയിൽ എംപിമാരെ കയ്യേറ്റം ചെയ്ത് പൊലീസ്‌

വനിതയായ രമ്യാ ഹരിദാസ് എംപിയെ പൊലീസ് പിടിച്ചു വലിക്കുകയായിരുന്നുവെന്നും പൊലീസിന്റേത് തോന്ന്യവാസമാണെന്നും കെ. മുരളീധരൻ എം.പി

MediaOne Logo

Web Desk

  • Updated:

    2022-03-24 06:48:30.0

Published:

24 March 2022 5:51 AM GMT

ഹൈബി ഈഡന്റെയും ഡീൻ കുര്യാക്കോസിന്റെയും മുഖത്തടിച്ചു; ഡൽഹിയിൽ എംപിമാരെ കയ്യേറ്റം ചെയ്ത് പൊലീസ്‌
X

കെ-റെയിൽ പദ്ധതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധവുമായെത്തിയ എംപിമാരെ കയ്യേറ്റം ചെയ്ത് പൊലീസ്. എംപിമാരായ ഹൈബി ഈഡന്റെയും ഡീൻ കുര്യാക്കോസിന്റെയും മുഖത്തടിച്ചായിരുന്നു പൊലീസിന്റെ ആക്രമണം. വനിത എം.പി രമ്യാ ഹരിദാസിനെ പൊലീസ് പിടിച്ചു വലിക്കുകയായിരുന്നുവെന്നും പൊലീസിന്റേത് തോന്നിവാസമാണെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് പ്രതിഷേധ മാർച്ചു നടത്തുകയായിരുന്ന എംപിമാരെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്.

പൊലീസിന്റെ അതിക്രമം ജനാധിപത്യ ലംഘനമാണെന്നും തങ്ങളെ സംഘടിതമായി പൊലീസ് അക്രമിക്കുകയായിരുന്നുവെന്നും എംപിമാർ തുറന്നടിച്ചു. പൊലീസ് ആക്രമണത്തിനെതിരെ പാർലമെന്റിൽ ശക്തമായി പ്രതിഷേധിക്കുമെന്നും എംപിമാർ വ്യക്തമാക്കി. കേരളത്തിലെ നാടകത്തിന്റെ തനിയാവർത്തനമാണ് ഡൽഹിയിൽ നടന്നതെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. പൊലീസിന്റേത് പച്ചയായ ഗുണ്ടായിസമാണെന്നും സമാധാനപരമായി പ്രതിഷേധിച്ചതിനാണ് പൊലീസ് കയ്യേറ്റം ചെയ്തതെന്നും രമ്യഹരിദാസ് എംപി പറഞ്ഞു.

ടി.എൻ പ്രതാപനെയും കെ. മുരളീധരൻ എംപിയെയും പൊലീസ് തള്ളിമാറ്റുകയായിരുന്നു. അതേസമയം പൊലീസ് മർദനത്തിൽ നടപടി ആവശ്യപ്പെട്ട് എംപിമാർ സ്പീകർക്ക് പരാതി നൽകി. പരാതി രേഖാമൂലം നൽകാൻ സ്പീക്കർ ആവശ്യപ്പെടുകയായിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാരെ പൊലീസ് മർദിച്ചത് പാർലമെന്റിൽ ചർച്ചചെയ്യും. 12 മണിക്കു ശേഷമായിരിക്കും അവകാശലംഘന നോട്ടീസ് ചർച്ച ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് ഇന്ന് ഡൽഹിയിലെത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്കായുള്ള കേന്ദ്രാനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത് .രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്റിലായിരുന്നു കൂടിക്കാഴ്ച. പ്രതിഷേധങ്ങൾ വ്യാപകമാകുന്നെങ്കിലും പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ തിരക്കിട്ട ഡൽഹി യാത്ര.

കേന്ദ്രാനുമതി ലഭിച്ചാൽ വിദേശവായ്പയടക്കമുള്ള കാര്യങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പ്രതിഷേധ സമരങ്ങൾ വ്യാപകമാവുകയും പ്രതിപക്ഷം സമരത്തിന് പ്രത്യക്ഷമായി ഇറങ്ങുകയും ചെയ്തതോടെ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കേരളത്തിൽ ശക്തിപ്പെട്ടിട്ടുണ്ട്. കെ-റെയിൽ കല്ലിടൽ ഒരു ക്രമസമാധാന പ്രശ്‌നമായി വളർന്നിട്ടും സർക്കാരും മുന്നണിയും പിന്നോട്ട് പോകുന്നില്ല. പദ്ധതിയിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ മുഖ്യമന്ത്രി മറ്റൊരു നിർണ്ണായക നീക്കം കൂടിയാണ് നടത്തുന്നത്. ഇന്ന് പ്രധാനമന്ത്രിയെ കാണുമ്പോൾ കെ റെയിൽ പ്രധാനവിഷയമായി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

കെ-റെയിലിന്റെ സാമൂഹ്യാഘാത പഠനം അടക്കമുള്ള മറ്റ് നടപടികൾ പൂർത്തീകരിക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. കെ റെയിൽ എംഡിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് പ്രധാനമന്ത്രി ചോദിക്കാൻ സാധ്യതയുണ്ട്. സമരങ്ങൾ രാഷ്ട്രീയലാഭം നേടാൻ വേണ്ടി നടത്തുന്നതാണെന്ന നിലപാടായിരിക്കും മുഖ്യമന്ത്രി അറിയിക്കുക. ദേശീയ പാത വികസനവും, വിവിധ കാര്യങ്ങളിൽ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വർധിപ്പിക്കണമെന്നാവശ്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ വയ്ക്കും.

TAGS :

Next Story