Quantcast

ജോയിക്കായി തെരച്ചിൽ പുനരാരംഭിച്ചു; മൂന്നാം ദിവസം, നാവികസേനയും ഇറങ്ങും

അപകടം നടന്ന ദിവസത്തെ കാലാവസ്ഥയ്ക്ക് സമാനമാണ് ഇന്ന് തിരുവനന്തപുരത്തെ കാലാവസ്ഥ

MediaOne Logo

Web Desk

  • Published:

    15 July 2024 1:20 AM GMT

Search for Joy has started in Amayizhanjan canal
X

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിക്കായി മൂന്നാം ദിനവും തെരച്ചിൽ ആരംഭിച്ചു. രാവിലെ ആറരയ്ക്ക് തുടങ്ങുന്ന ദൗത്യത്തിൽ സ്‌കൂബാ സംഘത്തിനൊപ്പം നാവികസേനയും ഇറങ്ങും. സോണാർ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. ഇന്നലെ രാത്രിയേറെ വൈകിയും നടത്തിയ തെരച്ചിൽ ഫലം കാണാഞ്ഞതോടെ സ്‌കൂബാ സംഘവും ഫയർഫോഴ്‌സും തെരച്ചിൽ താല്ക്കാലികമായി നിർത്തിവച്ചിരുന്നു.

ഇന്നലെ രാത്രിയോട് കൂടിയാണ് നാവികസേന സ്ഥലത്തെത്തിയത്. സ്‌കൂബാ സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും നഗരസഭാ ജീവനക്കാരുടെയും നേതൃത്വത്തിലുള്ള രക്ഷാദൗത്യം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് സംഘത്തിലേക്ക് നാവികസേനയുടെയും വരവ്. എന്നാൽ അപകടം നടന്ന ദിവസത്തെ കാലാവസ്ഥയ്ക്ക് സമാനമാണ് ഇന്ന് തിരുവനന്തപുരത്തെ കാലാവസ്ഥ. ഇത് രക്ഷാദൗത്യത്തെ ബാധിക്കുമോ എന്ന ആശങ്ക രക്ഷാപ്രവർത്തകർക്കുണ്ട്. ഇന്നലത്തെ കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പൂർണമായും അനുകൂലമായിരുന്നിട്ടും ജോയിയെ കണ്ടെത്താനാകാഞ്ഞ സാഹചര്യത്തിലാണ് പ്രതികൂല കാലാവസ്ഥയിൽ രക്ഷാദൗത്യത്തിന് വീണ്ടും തുടക്കമിടുന്നത്.

മഴയുള്ളതിനാൽ തന്നെ തോട്ടിലെ ഒഴുക്ക് കൂടിയിട്ടുണ്ട്. മാലിന്യം കാര്യമായിട്ടൊന്നും നീക്കാനും സാധിച്ചിട്ടില്ല. ജോയി അപകടത്തിൽപ്പെട്ട സ്ഥലത്തെ മാലിന്യം നിലവിൽ നെറ്റുപയോഗിച്ച് ഏറെക്കുറേ തടഞ്ഞുനിർത്തിയിരിക്കുകയാണ്. മറ്റൊരു ഭാഗത്തെ മാലിന്യം നഗരസഭ ഏറെക്കുറെ നീക്കം ചെയ്യുകയും ചെയ്തു.

പവർ ഹൗസ് ഭാഗത്തും ജോയി ഇറങ്ങി എന്ന് കരുതുന്ന സ്ഥലത്തും ടണലിന്റെ ഭാഗത്തുമാകും ഇന്ന് പരിശോധനയുണ്ടാവുക. രക്ഷാദൗത്യത്തിൽ ബാഹ്യമായ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ല എന്ന നിർദേശം നാവികസേന മുന്നോട്ട് വച്ചതായാണ് വിവരം.

TAGS :

Next Story