Quantcast

ഗവർണറെ കണ്ട് സ്പീക്കർ എ.എൻ ഷംസീർ; അനൗപചാരിക സന്ദർശനമെന്ന് ഓഫീസ്

ബില്ലുകളിൽ ഒപ്പിടുന്നതിനെക്കുറിച്ചൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    7 Nov 2022 3:40 PM GMT

ഗവർണറെ കണ്ട് സ്പീക്കർ എ.എൻ ഷംസീർ; അനൗപചാരിക സന്ദർശനമെന്ന് ഓഫീസ്
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കർ എഎൻ ഷംസീർ. സ്പീക്കർ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഷംസീർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. വൈകീട്ട് ആറിനായിരുന്നു കൂടിക്കാഴ്ച. അനൗപചാരിക സന്ദർശനം മാത്രമാണിതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ബില്ലുകളിൽ ഒപ്പിടുന്നതിനെക്കുറിച്ചൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.

അതേസമയം, കെടിയു താത്കാലിക വിസി നിയമനത്തിൽ ഗവർണറെ എതിർ കക്ഷിയാക്കി സർക്കാരിന്റെ ഹരജി. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹരജി നൽകിയിരിക്കുന്നത്. ഗവർണർ വി.സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസ് പ്രതിഷേധത്തിനിടെ സാങ്കേതിക സർവകലാശാലയിലെത്തി ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റിരുന്നു.

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് എല്ലാ വിസിമാരും വിശദീകരണം നൽകി. 10 വൈസ് ചാൻസലർമാരാണ് വിശദീകരണം നൽകിയത്. കണ്ണൂർ വിസി വിശദീകരണം നൽകിയത് അഭിഭാഷകൻ മുഖേനയാണ്. ഇന്ന് ഉച്ചേയോടെയാണ് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് മറുപടി നൽകിയത്. തന്റെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങൾ നടന്നിട്ടില്ലെന്നാണ് വി.സി നൽകിയ മറുപടിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്.

മുമ്പ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടിരുന്നത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.

നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ സാങ്കേതിക സർവകലാശാല വി.സി നിയമനം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സർവകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ടത്.

TAGS :

Next Story