പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് വി.ഡി സതീശൻ; വിരട്ടൽ വേണ്ടെന്ന് സ്പീക്കറുടെ മറുപടി
ബഹളം രൂക്ഷമായതോടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു

തിരുവനന്തപുരം :നിയമസഭയിൽ പ്രതിപക്ഷവും സ്പീക്കറും തമ്മിൽ വാക് പോര്. വാക്ക് ഔട്ട് പ്രസംഗത്തിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കർ എ.എൻ ഷംസീറും തമ്മിൽ വാക്പോര് നടന്നത്. പറയാനുള്ളത് പറഞ്ഞിട്ടെ പോകൂ എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനോട് വിരട്ടൽ വേണ്ട എന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഭരണപക്ഷം ബഹളം വച്ചപ്പോൾ പ്രതിപക്ഷ നേതാവ് അസ്വസ്ഥനായി. തുടർന്ന് ചെയറിനെ നോക്കി പ്രസംഗിക്കാൻ സ്പീക്കര്‍ നിർദേശം നല്‍കി. ചെയറിനെ നോക്കി തന്നെ സംസാരിക്കണം എന്ന് നിയമമില്ലെന്ന് പ്രതിപക്ഷ നേതാവ് മറുപടിയും നൽകി.
പ്രസംഗം തുടർന്നെങ്കിലും സ്പീക്കർ വീണ്ടും ഇടപെട്ടു. സമയം കഴിഞ്ഞെന്നും പ്രസംഗം അവസാനിപ്പിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. സമയം എവിടെ എഴുതി വച്ചിരിക്കുന്നു എന്നായി പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. ഇതോടെ സ്പീക്കർ ക്ഷുഭിതനായി.
പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. ബഹളം രൂക്ഷമായതോടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു.
നേരത്തെ ചോദ്യോത്തര വേളയിലും പ്രതിപക്ഷവുമായി സ്പീക്കർ ഇടഞ്ഞിരുന്നു.മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യം നീണ്ടുപോയപ്പോൾ 45 സെക്കന്റിൽ ചോദ്യം തീർക്കണം എന്നും പ്രസ്താവന നടത്താൻ അനുവദിക്കില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഇത് ചോദ്യം ചെയ്ത എം. വിൻസന്റിനോടും സ്പീക്കർ കയർത്തു .
Adjust Story Font
16