മുകേഷ് എംഎൽഎക്കെതിരായ ബലാൽസംഗ കേസ്: കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം
പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്

എറണാകുളം: മുകേഷ് എംഎൽഎക്കെതിരായ ബലാൽസംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രം. പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി.
പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. താരസംഘടന അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസടുത്തത് മരട് പൊലീസ് ആണ്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ജ്യോതികുമാർ ചാമക്കാല മീഡിയവണിനോട് പറഞ്ഞു.
ലൈംഗിക അതിക്രമ കേസിൽ നടൻ മണിയൻപിള്ള രാജുവിനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 'ഡാ തടിയാ 'സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തിരുന്നത്.
മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ലെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. പ്രത്യേക അന്വേഷണം സംഘം കൃത്യമായി ഇടപെട്ടുവെന്നുംനീതി ലഭിക്കുമെന്നാണ് പ്രതിക്ഷയെന്നും പരാതിക്കാരി പറഞ്ഞു.
Adjust Story Font
16