കോഴിക്കോട് 105 ഗ്രാം എംഡിഎംഎയുമായി വിദ്യാർത്ഥി അറസ്റ്റിൽ
ഇൻസ്റ്റാഗ്രാം,ഷെയർ ചാറ്റ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ആശയവിനിമയം നടത്തിയാണ് ശ്രാവൺ ഇടപാടുകാർക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുന്നത്

കോഴിക്കോടെ: 105 ഗ്രാം എംഡിഎംഎയുമായി വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ ആണ് രാമനാട്ടുകരയിൽ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് അവസാന വർഷ BBA വിദ്യാർത്ഥിയായ ശ്രാവൺ എന്ന് പൊലീസ് പറഞ്ഞു.
ഇൻസ്റ്റാഗ്രാം,ഷെയർ ചാറ്റ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ആശയവിനിമയം നടത്തിയാണ് ശ്രാവൺ ഇടപാടുകാർക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നത്. എട്ട് മാസത്തോളമായി ഇയാള്‍ ആവശ്യക്കാർക്ക് ലഹരി എത്തിച്ച് കൊടുക്കുന്നുണ്ട്. ഏകദേശം 50 തവണ മലപ്പുറം, കോഴിക്കോട് ജില്ലയിൽ ലഹരി വിതരണം ചെയ്തിട്ടുണ്ടെന്ന് ശ്രാവൺ പൊലീസിനോട് പറഞ്ഞു. വളരെയധികം സുരക്ഷ ഉറപ്പുവരുത്തിയാണ് ഇടപാട് നടത്തിയിരുന്നത്. ആവശ്യക്കാർ വാട്സ് ആപ്പ് വഴി ബന്ധപ്പെട്ടാൽ നേരിട്ട് കൈമാറാതെ ചെറുപൊതികളിലാക്കി എവിടെ എങ്കിലും വച്ച് ഫോട്ടോ എടുത്ത് ഗൂഗിൾ ലൊക്കേഷനിലൂടെ കൈമാറുന്നതാണ് രീതി.
മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് സ്വന്തം കാറിൽ ലഹരി കടത്തുന്നതിനിടെയാണ് രാമനാട്ടുകര ഫ്ലൈ ഓവറിൽ വച്ച് ഡാൻസാഫ് സംഘം ഇയാളെ പിടികൂടുന്നത്. ലഹരി വ്യാപനം തടയാനായി നടത്തിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രന്‍റെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ശ്രാവൺ പിടിയിലായത്. ശ്രാവണിന് ലഹരി എത്തിച്ച് കൊടുക്കുന്നവരെ പറ്റിയും, വിതരണക്കാരെക്കുറിച്ചും ലഹരി മാഫിയ ശ്യഖലയിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16