Quantcast

കെ.എസ്.ഇ.ബിക്ക് ആവശ്യമായ സ്മാർട്ട് മീറ്ററുകൾ സിഡാക്കിൽ നിന്ന് വാങ്ങാമെന്ന് കേന്ദ്രം

സ്മാർട്ട് മീറ്റർ കരാർ സ്വകാര്യ കമ്പനികൾക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ സംഘടനകൾ ഇന്ന് വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹം നടത്തും

MediaOne Logo

Web Desk

  • Published:

    12 Jan 2023 1:13 AM GMT

KSEB Smart meter
X

കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് ആവശ്യമായ സ്മാർട്ട് മീറ്ററുകൾ സിഡാക്കിൽ നിന്ന് വാങ്ങാമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്‌ മന്ത്രാലയം. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബിക്ക് അയച്ച കത്ത് മീഡിയവണിന് ലഭിച്ചു. സ്മാർട്ട് മീറ്റർ കരാർ സ്വകാര്യ കമ്പനികൾക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ സംഘടനകൾ ഇന്ന് വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹം നടത്തും.

ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നത്. പദ്ധതിച്ചെലവ് സ്വകാര്യ കരാറുകാര്‍ വഹിക്കുകയും നിശ്ചിതകാലയളവിലേക്ക് പ്രതിമാസവാടക ഈടാക്കി പരിപാലനം നിര്‍വഹിക്കുകയും ചെയ്യുന്നതാണ് ഈ രീതി. എന്നാൽ ഇത് വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടാണെന്ന ആരോപണമാണ് തുടക്കം മുതൽ ഭരണാനുകൂല സംഘടനകൾക്കുള്ളത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി പൊതുമേഖലയില്‍ നിര്‍വഹിക്കണമെന്നതാണ് അവരുടെ ആവശ്യം. ഇതിനിടയിൽ കഴിഞ്ഞ വർഷം ഡിസംബർ 14 ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിൽ നിന്ന് കെ.എസ്.ഇ.ബി ചെയർമാന് ഒരു കത്ത് ലഭിച്ചു.

20 % എങ്കിലും സ്മാർട്ട് മീറ്റർ സാങ്കേതിക വിദ്യ അർധ സർക്കാർ സ്ഥാപനമായ സിഡാക്കിൽ നിന്ന് വാങ്ങണം. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി തീരുമാനമെടുത്തിട്ടില്ല. 100 ശതമാനവും സിഡാക്കിന്‍റെ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നാണ് സംഘടനകൾ പറയുന്നത്. വിഷയം ഗൗരവത്തോടെ പരിഗണിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

TAGS :

Next Story