കൗൺസിലറെ തട്ടിക്കൊണ്ടുപോയത് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി
പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി. പ്രതിപക്ഷത്തുനിന്ന് അനൂപ് ജേക്കബ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
കേരളത്തിൽ എവിടെയാണ് സ്ത്രീകൾക്ക് സുരക്ഷിതത്വമുള്ളതെന്ന് അനൂപ് ജേക്കബ് ചോദിച്ചു. സ്ത്രീ സുരക്ഷ ഉറപ്പു നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് രണ്ടാഴ്ചയ്ക്കുശേഷമാണ് കൂത്താട്ടുകുളത്തെ സംഭവം. ഒരു സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു. കേരളത്തിൽ പട്ടാപ്പകൽ സ്ത്രീകളെ പാർട്ടിക്കാർ തന്നെ തട്ടിക്കൊണ്ടുപോകുന്നു.
കൂത്താട്ടുകുളത്തെ അവിശ്വാസ പ്രമേയ പ്രക്രിയയ്ക്ക് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചതാണ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ സുരക്ഷ നൽകാനെന്ന വ്യാജേന അവിടെ വന്നുനിന്നു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശക്തി സിപിഎമ്മിനില്ലേ?
കൗൺസിലറെ തട്ടിക്കൊണ്ടുപോകുന്ന വാഹനത്തിൽ സുഖമായി കടന്നുപോകാനുള്ള സൗകര്യം പൊലീസ് ഒരുക്കി. യുഡിഎഫ് പ്രവർത്തകരെയും കൗൺസിലർമാരെയും ആക്രമിക്കുന്നത് പൊലീസ് നോക്കിനിന്നു. െൽാലീസിൻറെ നിഷ്ക്രിയത്വമാണ് അവിടെ കണ്ടതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കലാ രാജുവിനെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്.
സ്ത്രീ സുരക്ഷയ്ക്ക് കേരളം മാതൃകയാണ്. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശെൻറ പ്രസംഗം ഭരണപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തിയതോടെ സഭ പ്രക്ഷുബ്ദമായി. ഇതോടെ കോൺഗ്രസ് അംഗങ്ങൾ നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി.
Adjust Story Font
16