തട്ടുകടയിലെ സംഘർഷം; അക്രമിയുടെ ചവിട്ടേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ശ്യാം പ്രസാദ് (44 ) ആണ് മരിച്ചത്

കോട്ടയം: കോട്ടയം തെള്ളകത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദ് ആണ് മരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാറമ്പുഴ സ്വദേശി ജിബിൻ ജോർജാണ് ശ്യാം പ്രസാദിനെ ആക്രമിച്ചത്.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തെള്ളകത്ത് എംസി റോഡിനു സമീപത്തെ തട്ടുകടയിൽ എത്തിയ പ്രതി ജിബിൻ കട ഉടമയുമായി തർക്കമുണ്ടായി. തുടർന്ന് കടയുടമയെ ജിബിൻ ആക്രമിക്കാൻ ശ്രമിക്കുന്നതിടയിലാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പൊലീസുകാരൻ ശ്യാം പ്രസാദ് കടയിൽ കയറിയത്. പൊലീസുകാരനെ മുൻ പരിചയമുള്ള കടയുടമ വിവരം ധരിപ്പിച്ചു. അക്രമം തുടർന്നാൽ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന് പ്രതിയോട് ശ്യാം പ്രസാദ് പറഞ്ഞു. ഒപ്പം ഇയാൾ കടയുടമായെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി ജിബിൻ ജോർജ് ശ്യാം പ്രസാദിന് അക്രമിക്കുകയായിരുന്നു.
പൊലീസുകാരനെ തള്ളി താഴെ ഇട്ടശേഷം പ്രതി ഇയാളുടെ നെഞ്ചത്ത് ചവിട്ടി. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നൈറ്റ് പെട്രോളിങ്ങിന് എത്തിയ പോലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ ശ്യം പ്രസാദ് ജീപ്പിനുള്ളിൽ കുഴഞ്ഞു വീണു. അമിതമായ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്യം പ്രസാദ് ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്.
ജിബിൻ ജോർജ് കോട്ടയത്തെ വിവിധ സ്റ്റേഷനുകളിലിലായി 7 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സാമൂഹിക വിരുദ്ധരുടെ പട്ടികയിലും ജിബിൻ ജോർജ് ഉണ്ട്. മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകി.
Adjust Story Font
16