Quantcast

ഈരാറ്റുപേട്ടയിൽ മതസ്പർദ്ധ, തീവ്രവാദ കേസുകളില്ല; എസ്പിയുടെ റിപ്പോർട്ട് തള്ളി വിവരാവകാശ രേഖ

മതസ്പർദ്ധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാന പ്രശ്നം എന്നീ കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിൽ വളരെയധികമാണെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    16 Oct 2024 2:19 PM GMT

erattupetta police station
X

കോട്ടയം: 2017 മുതൽ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ മതസ്പർദ്ധ, തീവ്രവാദ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ജനകീയ വികസന ഫോറം പ്രസിഡൻറ് പി.എ മുഹമ്മദ് ഷരീഫിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരാവകാശ മറുപടി. ക്രമസമാധാന പ്രശ്നത്തിൽ ഈ കാലയളവിൽ എടുത്ത കേസുകൾ 69 എണ്ണം മാത്രമാണുള്ളത്. ഈരാറ്റുപേട്ട നഗരസഭയും തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തലനാട് എന്നീ പഞ്ചായത്തുകളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തന പരിധിയിലുള്ളത്.

2017 മുതൽ മതസ്പർദ്ധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാനം എന്നിവയിൽ ഈരാറ്റുപേട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും നമ്പരും തീയതിയും അപേക്ഷകന് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ് 2024 സെപ്റ്റംബർ രണ്ടിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് ഉത്തരവ് നൽകിയിരുന്നു.

കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് 2022 ഡിസംമ്പർ 22ന് സംസ്‌ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർദ്ധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാന പ്രശ്നം എന്നീ കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിൽ വളരെയധികമാണെന്ന് രേഖപ്പെടുത്തിയിരുന്നു.

ഈ റിപ്പോർട്ട് കാരണമാണ് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് സ്ഥലം എറ്റടുക്കാൻ രണ്ട് വർഷം വൈകിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഈ റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭയിൽ 2023 ഒക്ടോബർ 13ന് കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. എന്നാൽ, ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഇതുവരെയും പിൻവലിച്ചിട്ടില്ല.

2017 മുതൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മതസ്പർദ്ധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാനം എന്നീ കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളും ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറായിരുന്ന ബാബു സെബാസ്റ്റ്യന് 2023 ഒക്ടോബർ 31ന് മുഹമ്മദ് ഷെരീഫ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ഈ അപേക്ഷ 2023 നവംമ്പർ ഏഴിന് വിവരവകാശ നിയമം വകുപ്പ് 8 (ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ നിരസിച്ചു.

ഇതിനെതുടർന്ന് 2023 ഡിസംമ്പർ എട്ടിന് പാലാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ജെ തോമസിന് മുഹമ്മദ് ഷരീഫ് ഒന്നാം അപ്പീൽ നൽകി. ഈ അപ്പീലും നിരസിച്ചതിനെ തുടർന്നാണ് മുഹമ്മദ് ഷെരീഫ് 2024 ജനുവരി ഒമ്പതിന് വിവരവകാശ കമ്മീഷനിൽ അപ്പീൽ നൽകിയത്. ഇതിനെ തുടർന്നാണ് കേസുകളും എണ്ണവും കേസ് നമ്പരും തീയതിയും നൽകാൻ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ് ഉത്തരവ് നൽകിയത്.

TAGS :

Next Story