തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങിയ സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങിയതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ടെക്നിക്കൽ മെമ്പറിനെയാണ് ചുമതലപ്പെടുത്തിയത്. ഭാവിയിൽ ഇത്തരം കാലതാമസങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കുടിവെള്ള പ്രതിസന്ധിയിൽ വാട്ടർ അതോറിറ്റിയോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. ഉയർന്ന പ്രദേശങ്ങളിലെ പൈപ്പുകളിൽ ഉണ്ടായ എയർ ബ്ലോക്ക് ആണ് വെള്ളം എത്താൻ വൈകാനുള്ള കാരണമെന്നായിരുന്നു വാട്ടർ അതോറിറ്റിയുടെ വിശദീകരണം. കുടിവെള്ള പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. ഭക്ഷണം ഉണ്ടാക്കാൻ പോലും വെള്ളം ലഭ്യമായിരുന്നില്ല.
Adjust Story Font
16