Quantcast

അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല; എം.ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്

പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം

MediaOne Logo

Web Desk

  • Updated:

    22 Dec 2024 3:06 AM

Published:

22 Dec 2024 3:05 AM

അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല; എം.ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്
X

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താൻ സാധിച്ചില്ല. രണ്ടാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും. പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കവടിയാറിൽ വീട് നിർമ്മാണത്തിന്റെ സ്വത്ത് വിവരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അജിത് കുമാറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നുമില്ല. കുറവൻകോണത്തെ ഫ്ലാറ്റ് ഇടപാടിലും ക്രമക്കേടില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം.ആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞദിവസം സർക്കാർ തീരുമാനിച്ചിരുന്നു. സ്ക്രീനിങ് കമ്മിറ്റി ശിപാർശ മന്ത്രിസഭ അംഗീകരിച്ചു.

ഈയിടെ ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകിയിരുന്നു. യുപിഎസ്‌സി ആണ് വിഷയത്തിൽ അന്തിമതീരുമാനം എടുക്കുക.

തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിലാണ് അജിത് കുമാർ അന്വേഷണം നേരിടുന്നത്. എന്നാൽ, അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.

നിലവിൽ മൂന്ന് കേസുകളിലും അജിത് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ അജിത് കുമാർ നേരിട്ടിട്ടില്ല. സ്ഥാനമാറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോ ലഭിച്ചിട്ടുമില്ല. വിജിലൻസ് കൂടി ക്ലീൻചിറ്റ് നൽകിയതോടെ സ്ഥാനക്കയറ്റം ലഭിക്കാൻ അജിത് കുമാറിന് വെല്ലുവിളികൾ ഉണ്ടാവില്ല.

TAGS :

Next Story