തുഷാർ ഗാന്ധിക്കെതിരായ അതിക്രമം; മതനിരപേക്ഷതക്കെതിരായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി
അക്രമത്തിനെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ അക്രമമെന്നും അക്രമത്തിനെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര പൊലീസ് ആണ് സ്വമേധയാ കേസെടുത്തത്. കണ്ടാലറിയാവുന്ന ബിജെപി ആർഎസ്എസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. വഴി തടയൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ്.
തുഷാർ ഗാന്ധി തലച്ചോറും നാവും അർബൻ നക്സലൈറ്റുകൾക്കും രാജ്യദ്രോഹികൾക്കും പണയം വെച്ചു എന്നാണ് ബിജെപിയുടെ പുതിയ പ്രസ്താവന. തുഷാർ ഗാന്ധി മാനസിക രോഗിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പറഞ്ഞിരുന്നു. എന്നാൽ തുഷാർ ഗാന്ധിയെ അപമാനിക്കുന്നത് ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.
Adjust Story Font
16