'വഖഫ് ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം,ബിജെപി സർക്കാർ കൃത്യമായ നിലപാടെടുത്തു'; സിറോ മലബാർ സഭ
വഖഫ് ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്ന് ആന്‍റണി വടക്കേക്കര

കൊച്ചി:വഖഫ് ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസമാണെന്ന് സിറോ മലബാർ സഭ . വഖഫ് ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ കൃത്യമായ നിലപാടെടുത്തെന്നും സിറോ മലബാർ സഭ വക്താവ് ആന്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിന് എതിരല്ല, ഇന്ത്യൻ ഭരണ ഘടനയ്ക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബിൽ പാസാകുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമാകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു.വഖഫ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.മുനമ്പത്ത് ഇനി സമരം തുടരേണ്ടതില്ല. ബില്ലിനെ എതിർത്തവരുടെ നിലപാട് വേദനജനകമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കോഡിനേറ്റർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു..
അതേസമയം, വഖഫ് ബിൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകളെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ബില്ലോടു കൂടി മുനമ്പം പ്രശ്നം അവസാനിക്കുമെങ്കിൽ നാളെ രാജ്യസഭ പാസാക്കിയാൽ സമരവും അവസാനിക്കേണ്ടതല്ലേയെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവ സമൂഹം ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.ബൈബിൾ കൈവശം വച്ചത് കൊണ്ട് മാത്രം അറസ്റ്റ് ചെയ്യുന്ന സാഹചര്യം അടക്കം ബിജെപി ഭരിക്കുന്ന യുപിയിലുണ്ട്.മുനമ്പത്ത് ഒരാളെ പോലും കുടിയിറക്കാതെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
Adjust Story Font
16