കത്തോലിക്കാ സഭക്കെതിരായ ഓർഗനൈസർ ലേഖനം: പുറത്തുവന്നത് ആർഎസ്എസിന്റെ യഥാർഥ മനസ്സിലിരിപ്പെന്ന് മുഖ്യമന്ത്രി
‘സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഭൂരിപക്ഷ വർഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ലേഖനത്തിലുള്ളത്’

തിരുവനന്തപുരം: കത്തോലിക്കാ സഭക്കെതിരായ ഓർഗനൈസർ ലേഖനത്തിലൂടെ പുറത്തുവന്നത് ആർഎസ്എസിന്റെ യഥാർഥ മനസ്സിലിരിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കത്തോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽനിന്നും മനസ്സിലാക്കേണ്ടത്.
സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില വിപൽ സൂചനകളാണു തരുന്നത്. ഓർഗനൈസർ വെബ്‌സൈറ്റിൽനിന്ന് ആ ലേഖനം പിൻവലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർഎസ്എസിന്റെ യഥാർത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഭൂരിപക്ഷ വർഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ കഴിയുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായിനിന്ന് ഇതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Adjust Story Font
16