ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരാനില്ല; ദേശീയ നേതൃത്വത്തെ അറിയിച്ച് കെ.സുരേന്ദ്രൻ
പ്രസിഡൻ്റ് പദവി വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും ദേശീയ നേതൃത്വം തുടരണമെന്ന് ആവശ്യപ്പെട്ടാൽ പാർട്ടിയിൽ സുരേന്ദ്രൻ കൂടുതൽ ശക്തനാകും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരാനില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ച് കെ.സുരേന്ദ്രൻ. സുരേന്ദ്രൻ തന്നെ തുടരട്ടെയെന്നാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാൽ സാധിക്കില്ലെന്നാണ് സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
സുരേന്ദ്രന് പകരക്കാരനായി രാജീവ് ചന്ദ്രശേഖർ, എം. ടി രമേശ്, ശോഭ സുരേന്ദ്രൻ, വി. മുരളീധരൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. പി.എസ് ശ്രീധൻ പിള്ള മിസോറാം ഗവർണറായി പോയ ഒഴിവിലാണ് 2020 ഫെബ്രുവരി 15 ന് കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായത്. രണ്ട് ടേമുകളിലായി 5 വർഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് കെ.സുരേന്ദ്രൻ. സുരേന്ദ്രൻ്റെ 5 വർഷം ഒറ്റ ടേം ആയി പരിഗണിക്കണമെന്ന് സുരേന്ദ്രൻ പക്ഷവും, രണ്ട് ടേം ആയി കണക്കാക്കണമെന്ന് മറുപക്ഷവും വാദിക്കുന്നതിനിടയിലാണ് ഇനി പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചത്.
എന്നാൽ തൃശൂർ ലോക്‌സഭ സീറ്റ് ഉൾപ്പടെ ലഭിച്ച സാഹചര്യത്തിൽ സുരേന്ദ്രൻ തുടരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. പ്രസിഡൻ്റ് പദവി വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും ദേശീയ നേതൃത്വം തുടരണമെന്ന് ആവശ്യപെട്ടാൽ പാർട്ടിയിൽ സുരേന്ദ്രൻ കൂടുതൽ ശക്തനാകും. അതേ സമയം, സംഘടനക്ക് ഏറ്റവും വലിയ വളർച്ച ഉണ്ടായത് വി മുരളീധരൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണെന്നും, മുരളീധരനെ വീണ്ടും അധ്യക്ഷനാക്കിയാൽ സംഘടന തലത്തിൽ വലിയ വളർച്ച ഉണ്ടാക്കുമെന്നും പുനഃസംഘടന സംബന്ധിച്ച യോഗങ്ങളിൽ ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.
ശോഭ സുരേന്ദ്രനായി ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. എം.ടി രമേശിൻ്റെ പേര് ഉയർത്തിക്കാട്ടുന്നവരും ഉണ്ട്. അതേ സമയം, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ സംസ്ഥാന പ്രസിഡൻ്റായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കുന്നതിനുള്ള സാധ്യതകളും ഉണ്ട്.
Adjust Story Font
16