Quantcast

ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍     

മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ടിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുന്നു

MediaOne Logo

Web Desk

  • Published:

    7 Nov 2018 2:06 PM GMT

ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍      
X

ഹരേണ്‍ പാണ്ഡ്യ വധക്കേസില്‍ കുറ്റാരോപിതരായവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തികൊണ്ട് 2007 ജൂണ്‍ 25 ന് ഭീകര വിരുദ്ധ കോടതി പുറപ്പെടുവിച്ച വിധിന്യായം തീര്‍ത്തും അമ്പരപ്പുളവാക്കുന്നതായിരുന്നു. തെളിവില്ലാത്തതുള്‍പ്പെടെ നിരവധി വീഴ്ചകള്‍ കേസന്വേഷണത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് വിശേഷിച്ചും. എന്നാല്‍, 2011 ഓഗസ്റ്റ് 29 ന് ഗുജറാത്ത് ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് പിന്‍വലിക്കുകയും കേസില്‍ കുറ്റാരോപിതരായ മുഴുവന്‍ പേരെയും വെറുതെ വിടുകയും ചെയ്തു.

കേസില്‍ കുറ്റാരോപിതരായ മുഴുവന്‍ പേരെയും വെറുതെ വിടുകയും സി.ബി.ഐയുടെ കേസന്വേഷണത്തെ ആക്ഷേപിക്കുകയും ചെയ്ത ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുടെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി രക്ഷപ്പെട്ടിരിക്കുന്നു എന്ന് ന്യായമായും വിശ്വസിക്കാവുന്നതാണ്. കേസിലെ പ്രധാന തെളിവാകേണ്ടിയിരുന്ന കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കൊണ്ടാണ് യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെട്ടിരിക്കുന്നത്

കേസില്‍ കുറ്റാരോപിതരായ മുഴുവന്‍ പേരെയും വെറുതെ വിടുകയും സി.ബി.ഐയുടെ കേസന്വേഷണത്തെ ആക്ഷേപിക്കുകയും ചെയ്ത ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുടെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി രക്ഷപ്പെട്ടിരിക്കുന്നു എന്ന് ന്യായമായും വിശ്വസിക്കാവുന്നതാണ്. കേസിലെ പ്രധാന തെളിവാകേണ്ടിയിരുന്ന കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കൊണ്ടാണ് യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെട്ടിരിക്കുന്നത്. ഹരേണ്‍ പാണ്ഡ്യയുടെ ജീവന്‍ അപഹരിച്ചത് ഒരു പക്ഷേ ഒരു കൊലയാളി മാത്രമായിരിക്കും, അല്ലെങ്കില്‍ അയാള്‍ വലിയ ഒരു സംഘത്തിലെ കണ്ണിയായിരിക്കും, അതുമല്ലെങ്കില്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമാകാം. ഒരു പക്ഷേ, ഹരേണ്‍ പാണ്ഡ്യയുടെ നിഗൂഢമായ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും വ്യവസായികളും അനേകായിരം പണവും അടങ്ങിയ വലിയ ഒരു സംഘം തന്നെയായിരിക്കും. നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കുകയും കൊലപാതകത്തെ സംബന്ധിച്ച യാഥാര്‍ത്ഥ്യം മൂടിവെക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘം.

2003 മാര്‍ച്ച് 26 ന് നടന്ന ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകത്തിന് 2005 ലെ സൊഹ്‌റാബുദ്ധീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലുമായി ബന്ധമുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. നേരത്തെ 2003 മാര്‍ച്ചില്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ജഗദീഷ് തിവാരിക്ക് നേരെ നടന്ന വധശ്രമവുമായി പാണ്ഡ്യയുടെ കൊലപാതകത്തിന് ബന്ധമുണ്ടെന്നാണ് പറയപ്പെട്ടിരുന്നത്.

കേസിന്റെ പുനരന്വേഷണം

കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍, അതിനെ ചുറ്റിപറ്റി നില്‍ക്കുന്ന നിഗൂഢതകള്‍, കൃത്യമായ തെളിവിന്റെ അഭാവം, കൊലയാളിയെയും കൊലക്ക് ഉലയോഗിച്ച ആയുധത്തെയും സംബന്ധിച്ച സംശയങ്ങള്‍ ഇവയെല്ലാം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയും കേസിന്റെ പുനരന്വേഷണം അനിവാര്യമാക്കുകയും ചെയ്യുന്നു.

വെടിയുണ്ടകള്‍ തറച്ച് കയറിയ നിലയില്‍ ഹരേണ്‍ പാണ്ഡ്യയുടെ മൃതദേഹം കണ്ടെടുത്തത് മുതല്‍ തന്നെ തന്റെ മകന്‍ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയാണെന്നും അവന്റെ കൊലയാളികള്‍ ഇപ്പോഴും സുരക്ഷിതരായി വിലസുകയാണെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ വിതല്‍ഭായ് പാണ്ഡ്യ വാദിക്കുന്നുണ്ട്. 2002 ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി ഹരേണ്‍ പാണ്ഡ്യക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നത് പരക്കെ അറിയപ്പെട്ടതാണ്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് വിതല്‍ഭായ് പാണ്ഡ്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹരജി സുപ്രീംകോടതി ആ സമയം തള്ളിക്കളഞ്ഞു. കേസില്‍ കുറ്റാരോപിതരായവരെ കുറ്റക്കാരാക്കി കൊണ്ട് വിചാരണ കോടതി വിധി പുറപ്പെടുവിച്ചത് കൊണ്ടും ആ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത് കൊണ്ടുമാണ് അദ്ദേഹത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കാതിരുന്നത്.

കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന് സെപ്തംബറില്‍ ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഹരേണ്‍ പാണ്ഡ്യയുടെ വിധവ ജാഗൃതി ബെന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍, അവര്‍ സമര്‍പ്പിച്ച ഹരജിയും ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. കേസില്‍ കുറ്റാരോപിതരായവരെ വെറുതെ വിട്ട നടപടി 2011 നവംബറില്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. വിചിത്രമെന്ന് പറയട്ടെ, ഗുജറാത്ത് സര്‍ക്കാറും ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷെ, സി.ബി.ഐക്ക് കൈമാറിയ ഒരു കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്യാനുള്ള അവകാശം സി.ബി.ഐക്ക് മാത്രമാണെന്ന് ലാലു പ്രസാദ് യാദവ് കേസില്‍ സുപ്രീംകോടതി നടത്തിയ വിധിന്യായം വിഷയത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. 2003 മാര്‍ച്ചില്‍ കൊലപാതകം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കേസ് സി.ബി.ഐക്ക് കൈമാറിയ ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യവും സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

സൊഹ്റാബുദ്ധീന്‍ ഷെയ്ഖ്

തര്‍ക്കങ്ങള്‍ക്ക് അധീതമാണ് കേസിലെ വസ്തുതകള്‍. കൊലപാതകം നടന്ന അന്ന് രാവിലെ ഏകദേശം 10.30 ന് ഹരേണ്‍ പാണ്ഡ്യ പ്രഭാത സവാരിക്ക് പോകാറുള്ള പാര്‍ക്കിന് പുറത്ത് അദ്ദേഹത്തിന്റെ മാരുതി 800 കാറിനുള്ളില്‍ വീണ് കിടക്കുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കണ്ടെത്തി. കാറിന്റെ മൂന്ന് ജനല്‍ ചില്ലുകളും മുകളിലേക്ക് ഉയര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഡ്രൈവര്‍ സീറ്റിനടുത്തെ ജനാല ചില്ല് മാത്രം മുകള്‍ ഭാഗത്ത് മൂന്ന് ഇഞ്ചോളം തുറന്നുവെച്ചിരുന്നു. പക്ഷെ, ഹരേണ്‍ പാണ്ഡ്യയുടെ ഈ സുഹൃത്തുക്കളെ സി.ബി.ഐ ഒരിക്കല്‍ പോലും സാക്ഷി വിസ്താരക്കൂട്ടില്‍ എത്തിച്ചില്ല. അതിനാല്‍, കണ്ടെടുക്കുന്ന സമയത്ത് ഹരേണ്‍ പാണ്ഡ്യയുടെ മൃതശരീരം ഏത് ദിശയിലായിരുന്നു എന്നത് സംബന്ധിച്ച് കോടതിക്ക് ഇരുട്ടില്‍ തപ്പേണ്ടി വന്നു.

പതിനൊന്ന് മണിക്ക് സംഭവസ്ഥലത്തെത്തിയ പൊലീസ് പാണ്ഡ്യയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചയോട് കൂടി പാണ്ഡ്യ മരിച്ചതായി പ്രഖ്യാപിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തില്‍ വെടിയേറ്റ ഏഴോളം മുറിവുകളും ശരീരത്തിനുള്ളില്‍ അഞ്ച് വെടിയുണ്ടകളും ഉണ്ടായിരുന്നു. വെടിയുണ്ടകള്‍ തറച്ചുകയറിയ മുറിവുകള്‍ ശരീരത്തില്‍ വളരെ വ്യക്തമായി തന്നെ ദൃശ്യമായിരുന്നു. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ വൃഷ്ണ സഞ്ചിയെ തുളച്ചു കൊണ്ടാണ് ശരീരത്തിനകത്തേക്ക് കയറിയത്.

എന്നാല്‍, പാണ്ഡ്യയുടെ മൃതദേഹം കണ്ടെത്തിയ മാരുതി കാറിന്റെ സീറ്റില്‍ രക്തമുണ്ടായിരുന്നില്ല. ഡ്രൈവര്‍ സീറ്റിന് തൊട്ടപ്പുറത്തുള്ള സീറ്റില്‍ കണ്ടെത്തിയ ഒരു തുള്ളി രക്തമൊഴിച്ച് വേറെ രക്തമൊന്നും കാറിനകത്തും ഉണ്ടായിരുന്നില്ല. കാറില്‍ എന്തെങ്കിലും പാടുകളോ വെടിയേറ്റ അടയാളങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഏകദേശം 7.30 നാണ് വെടിവെപ്പ് നടന്നതെന്നാണ് കോടതിയില്‍ ഹാജരാക്കിയ ഒരു ദൃക്‌സാക്ഷി അവകാശപ്പെട്ടത്.

ഡി.ജി വന്‍സാര

വസ്തുതകളും സങ്കല്‍പ കഥകളും

കേസില്‍ ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ ക്രൈം ബ്രാഞ്ച് 2003 ഏപ്രില്‍ മൂന്നിന് നാലു യുവാക്കളെ അറസ്റ്റ് ചെയ്തു. മുഫ്തി സുഫിയാന്‍ എന്ന ഒരു പുരോഹിതന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ കൊലപാതകം നടത്തിയതെന്ന് ഈ നാലു പേരും പിന്നീട് സി.ബി.ഐയോട് വെളിപ്പെടുത്താനിരിക്കുകയായിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റു ചെയ്ത ദിവസം വൈകുന്നേരം മുഫ്തി സുഫിയാന്‍ അപ്രത്യക്ഷനായി. അഹമ്മദാബാദ് ലൊക്കേഷനുള്ളിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ 2003 ഏപ്രില്‍ രണ്ടിന് പ്രവര്‍ത്തനരഹിതമായി. ക്രൈം ബ്രാഞ്ചിന്റെയും സി.ബി.ഐയുടെയും നിരീക്ഷണത്തിലായിരുന്ന അയാളുടെ കുടുംബവും കണ്ടെത്താനാവാത്ത വിധം അപ്രത്യക്ഷമായി. അവര്‍ പാകിസ്ഥാനില്‍ എത്തിയുട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.

ഹൈദരാബാദിലെ ഒരു അസ്ഗര്‍ അലിയാണ് കൊല നടത്തിയതെന്നാണ് അറസ്റ്റ് ചെയ്യപ്പെട്ട നാലു ചെറുപ്പക്കാരും പറഞ്ഞത്. അസ്ഗറലിയെ അറസ്റ്റ് ചെയ്തതിന് ശേഷം അയാള്‍ പറഞ്ഞു കൊടുത്ത അഹമ്മാദബാദിലെ ഒരു വീട്ടില്‍ പരിശോധന നടത്തിയ സി.ബി.ഐക്ക് അവിടെ നിന്നും ഒരു തോക്ക് കണ്ടെത്താനായി. ആ തോക്കില്‍ ഉപയോഗിക്കുന്ന ബുള്ളറ്റുകള്‍ക്ക് ഹരേണ്‍ പാണ്ഡ്യയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ബുള്ളറ്റുകളുമായി സാമ്യമുണ്ടെന്നാണ് സി.ബി.ഐയുടെ അവകാശവാദം. പാണ്ഡ്യയുടെ കൊലപാതകം 2002 ലെ ഗോധ്ര സംഭവത്തിന് ശേഷം നടന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പ്രതികാരമായി നടന്ന തീവ്രവാദത്തിന്റെ ഭാഗമായി അരങ്ങേറിയതാണെന്ന് പറഞ്ഞ് സി.ബി.ഐ കേസില്‍ ഭീകരവാദ വിരുദ്ധ നിയമം (പോട്ട) ചുമത്തി. അഹമ്മദാബാദില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള പന്ത്രണ്ട് പേരുടെ മൊഴികള്‍ രേഖപ്പെടുത്തുന്നതിനായാണ് കേസില്‍ പോട്ട ചുമത്തിയത്.

സി.ബി.ഐ ഹാജരാക്കിയ ദൃക്‌സാക്ഷിയെയും ആയുധവും കുറ്റസമ്മത മൊഴികളും വിചാരണ കോടതി അംഗീകരിച്ചു. പക്ഷെ, കണ്ടെടുത്ത തോക്കിന് ഹരേണ്‍ പാണ്ഡ്യയെ വെടിവെക്കാനുപയോഗിച്ച തോക്കുമായി സാമ്യമുണ്ടെന്ന ഫോറന്‍സിക് വിദഗ്ദന്റെ വാദം അംഗീകരിക്കാന്‍ വിചാരണ കോടതി പോലും തയ്യാറായില്ല. സാക്ഷിമൊഴികളും കുറ്റസമ്മതങ്ങളുമാണ് വിചാരണ കോടതി കാര്യമായും പരിഗണിച്ചത്.

എന്നാല്‍, പ്രൊസിക്യൂഷന്റെ വാദങ്ങളെ ഹൈക്കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു. ഒരു ചെറയ കാറിനകത്തിരിക്കുന്ന ഒരാളുടെ വൃഷ്ണം തുളച്ചു കൊണ്ട് ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്ക് വെടിയുതിര്‍ക്കുക എന്നത് അസാധ്യമാണ്. കാറിന്റെ ജനല്‍ ചില്ല് മൂന്ന് ഇഞ്ചോളം തുറന്നിരിക്കുകയായിരുന്നു എന്നതും പറയപ്പെട്ട ദൃക്‌സാക്ഷിയുടെ മൊഴിയും കൂട്ടിവായിക്കുമ്പോള്‍ വിശേഷിച്ചും. വെടിവെക്കാനുപയോഗിച്ച തോക്കിനെ കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള വിവരണവും ബാലിസ്റ്റിക് റിപ്പോര്‍ട്ടിലുള്ള വിവരണവും പരസ്പരം വിരുദ്ധവുമാണ്. വെടിവെച്ച രീതിയെ കുറിച്ച് കുറ്റസമ്മത മൊഴികളില്‍ രേഖപ്പെടുത്തി വെച്ച കാര്യങ്ങള്‍ക്ക് വിശ്വാസ്യതയും ഉണ്ടായിരുന്നില്ല. മുഫ്തി സുഫിയാന്‍ അപ്രത്യക്ഷമായതിനെ കുറിച്ചോ കാറില്‍ രക്തം കണ്ടെത്താത്തതിനെ കുറിച്ചോ പൂര്‍ണമായും അടഞ്ഞുകിടക്കുന്ന ഒരു സ്ഥലത്തേക്ക് വെടുയുതിര്‍ത്താല്‍ ഉണ്ടാകുന്ന അടയാളങ്ങളെ സംബന്ധിച്ചും വിശ്വസിക്കാവുന്ന വിശദീകരണങ്ങളൊന്നും തന്നെ പ്രൊസിക്യൂഷന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. പാണ്ഡ്യയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ കൊലപാതകത്തിന് രണ്ട് തോക്കുകള്‍ ഉപയോഗിച്ചതായും മറ്റൊരു കൊലയാളി ഉണ്ടായിരുന്നതായും സൂചന നല്‍കുന്നതായും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളിലും ശേഖരിച്ച കുറ്റസമ്മത മൊഴികളിലും വെറും അഞ്ച് തവണ മാത്രമാണ് വെടിവെപ്പ് നടന്നതെന്ന പരാമര്‍ശം തന്നെ കേസില്‍ പ്രൊസിക്യൂഷന്‍ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നതിന് തെളിവാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

സജ്ഞീവ് ഭട്ട് ഐ.പി.എസ്

സി.ബി.ഐ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍

സി.ബി.ഐ ആദ്യമായും പ്രധാനമായും ഉത്തരം നല്‍കേണ്ട ചോദ്യം എന്ത് കൊണ്ടാണ് ഈ കേസിനെ ഇങ്ങനെ വികലമായി കോടതിയില്‍ അവതരിപ്പിച്ചത് എന്നതാണ്. കേസിലെ ശരിയായ വസ്തുതകള്‍ അവതരിപ്പിക്കുന്നത് മറ്റാര്‍ക്കോ പ്രയാസകരമാകുമെന്ന് കരുതിയിട്ടാണോ സി.ബി.ഐ അങ്ങനെ ചെയ്യുന്നത്?

രണ്ടാമതായി, നിരീക്ഷണത്തിലായിരുന്ന പാണ്ഡ്യയുടെ ഫോണ്‍ കോളുകളെ കുറിച്ച് അറിവൊന്നുമില്ലെന്നാണ് സി.ബി.ഐ പറഞ്ഞത്. കാറില്‍ നിന്ന് കണ്ടെത്തിയ വേറൊരു ഫോണിലേക്ക് വന്ന കോളുകളും മെസേജുകളുമൊന്നും ശേഖരിച്ചു വെച്ചില്ല. ശേഖരിച്ച് വെച്ചിരുന്ന കോള്‍ റെക്കോര്‍ഡുകളാവട്ടെ ഫയലുകളില്‍ ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതിനും സി.ബി.ഐ മറുപടി നല്‍കേണ്ടതുണ്ട്.

2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന് മുന്നില്‍ ഹാജരായതിന് ശേഷം പാണ്ഡ്യയുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ മോദി ഉത്തരവിട്ടു എന്നാണ് ജാഗൃതി ബെന്‍ ആരോപിക്കുന്നത്. അത് പോലെ തന്നെ കേസില്‍ പ്രജാപതിക്കും പങ്കുണ്ടെന്ന് അന്ന് സബര്‍മതി ജയില്‍ സൂപ്രണ്ടായിരുന്ന സജ്ഞീവ് ഭട്ട് തന്നോട് പറഞ്ഞതായും അവര്‍ പറയുന്നു

മൂന്നാമതായി, ഹരേണ്‍ പാണ്ഡ്യയുടെ ഫോണിനെ സംബന്ധിച്ചും അദ്ദേഹം വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സമയത്തെ കുറിച്ചും മറ്റു ധാരാളം കാര്യങ്ങളെ കുറിച്ചും വിശ്വസനീയമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ജാഗൃതി ബെന്നിനെ എന്ത് കൊണ്ട് കേസില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിനും ഉത്തരം നല്‍കാന്‍ സി.ബി.ഐ ബാധ്യസ്ഥമാണ്. ജാഗൃതി ബെന്നും സജ്ഞീവ് ഭട്ടിനെ പോലെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ ആരോപിക്കുന്നത് പാണ്ഡ്യയുടെ കൊലപാതകത്തിന് പിന്നില്‍ സൊഹ്റാബുദ്ധീന്‍ ഷെയ്ഖും തുളസിറാം പ്രജാപതിയുമാണെന്നാണ്. സൊഹ്റാബുദ്ധീന്‍ കൊലക്കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ഡി.ജി വന്‍സാരയും അഭയ് ചുദാസമയും വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. അമിത് ഷാ ജാമ്യം ലഭിച്ച് പുറത്തും മറ്റു രണ്ട് പേരും ജയിലിലുമാണ്.

നാല്, 2010 സെപ്തംബറില്‍ സൊഹ്റാബുദ്ധീന്‍, പ്രജാപതി കൊലക്കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐയുടെ മറ്റൊരു വിഭാഗം പാണ്ഡ്യയുടെ കൊലപാതകത്തിന് ഈ കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പാണ്ഡ്യ കേസില്‍ സൊഹ്റാബുദ്ധീനെ സംരക്ഷിക്കാമെന്ന് അഭയ് പറഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു അഅ്‌സം ഖാന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നു. പക്ഷെ, ഉദയ്പൂരില്‍ വെച്ച് അഅ്‌സം ഖാന് വെടിയേല്‍ക്കുകയും പിന്നീട് ഭയം മൂലം അയാള്‍ മൊഴി പിന്‍വലിക്കുകയും ചെയ്തു. ഇത് സംബന്ധിച്ചും സി.ബി.ഐ മറുപടി പറയേണ്ടതുണ്ട്.

അഞ്ച്, പാണ്ഡ്യയുടെ കേസ് രേഖകള്‍ സൂചിപ്പിക്കുന്നത് കൊലയാളികളും പുരോഹിതന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ കുറിച്ചാണ്. സൊഹ്റാബുദ്ധീന്‍റെ പ്രവര്‍ത്തന മേഖലയായിരുന്നു ഉദയ്പൂര്‍. ലത്തീഫ് ഗാങുമായി അദ്ദേഹത്തിന് ബന്ധവുമുണ്ടായിരുന്നു. 2003 ജനുവരിയില്‍ അസ്ഗര്‍ അലിയെ ഉദയ്പൂരില്‍ താമസിപ്പിച്ചതിന്റെ പേരില്‍ ലത്തീഫ് ഗാങിന്റെ വിശ്വസ്തനായ ഉസ്മാനെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉദയ്പൂരിലെ തന്റെ വീട്ടിലേക്ക് മുഫ്തി സുഫിയാന്‍ പല തവണ വന്നതായി ഉസ്മാന്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചും സി.ബി.ഐ വ്യക്തമാക്കേണ്ടതുണ്ട്.

ആറ്, ഉദയ്പൂറുമായി പാണ്ഡ്യ കൊലക്കേസിനുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പകരം അത് മൂടിവെക്കാനാണ് സി.ബി.ഐ ശ്രമിച്ചത്. പാണ്ഡ്യ കേസില്‍ ഇരുപത്തി ഒമ്പതാമത്തെ സാക്ഷിയായി ഹാജരായ ഉസ്മാനെ തന്റെ മേല്‍വിലാസം വെളിപ്പെടുത്താനും സി.ബി.ഐ അനുവദിച്ചില്ല. അത് ആരില്‍ നിന്ന് മറച്ചുവെക്കാനാണ് സി.ബി.ഐ ശ്രമിച്ചത് ?

ഏഴാമതായി, പാണ്ഡ്യയുടെയും സൊഹ്റാബുദ്ധീന്‍ ശെയ്ഖിന്റെയും കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കാനും സി.ബി.ഐക്ക് സാധിച്ചിട്ടില്ല. ഗോധ്രാനന്തര വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പ്രതികാരമായാണ് പാണ്ഡ്യയെ കൊലപ്പെടുത്തിയതെന്നും കവര്‍ച്ചയുടെ പേരിലാണ് സൊഹ്റാബുദ്ധീന്‍ കൊല്ലപ്പെട്ടതെന്നുമുള്ള സി.ബി.ഐ അവകാശവാദം സ്വീകാര്യമേയല്ല. 22 വര്‍ഷം നീണ്ടുനിന്ന സൊഹ്റാബുദ്ധീന്‍ കേസന്വേഷണ സമയത്ത് അദ്ദേഹത്തിന്റെ ഇരകള്‍ എന്ന് പറയപ്പെടുന്നവരില്‍ ഒരാളെ പോലും സി.ബി.ഐ ചോദ്യം ചെയ്തില്ല എന്നാണ് മുഖ്യധാരാ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൊഹ്റാബുദ്ധീന്‍ കൊലചെയ്യപ്പെട്ടത് ഹരേണ്‍ പാണ്ഡ്യ കൊലപാതകത്തെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നത് കൊണ്ടാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

എട്ടാമത്തെ കാര്യം, കൊലപാതകത്തിന് പിന്നിലെ പ്രേരണയെ കുറിച്ച് സൂചന നല്‍കുന്ന പലകാര്യങ്ങളും സി.ബി.ഐ അന്വേഷിച്ചല്ല എന്നതാണ്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ജാഗൃതി ബെന്‍ നല്‍കിയ ഹരജിയില്‍ തന്നെ കൊലപാതകത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ചില സൂചനകളുണ്ട്. 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന് മുന്നില്‍ ഹാജരായതിന് ശേഷം പാണ്ഡ്യയുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ മോദി ഉത്തരവിട്ടു എന്നാണ് ജാഗൃതി ബെന്‍ ആരോപിക്കുന്നത്. അത് പോലെ തന്നെ കേസില്‍ പ്രജാപതിക്കും പങ്കുണ്ടെന്ന് അന്ന് സബര്‍മതി ജയില്‍ സൂപ്രണ്ടായിരുന്ന സജ്ഞീവ് ഭട്ട് തന്നോട് പറഞ്ഞതായും അവര്‍ പറയുന്നു. കൊല്ലപ്പെട്ട ദിവസം പാണ്ഡ്യ വീട്ടില്‍ നിന്ന് ഇറങ്ങിയ സമയം തന്നെ കേസിലെ സി.ബി.ഐ വാദത്തെ പൊളിച്ചു കളയുന്നതാണെന്നും അവര്‍ പറയുന്നു.

TAGS :

Next Story