Quantcast

ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; കേരളത്തിനും ജാഗ്രതാ നിര്‍ദേശം

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുക. തിരമാലകള്‍ ഉയര്‍ന്നടിക്കാനും സാധ്യതയുണ്ട്. കേരളത്തിലെയും തമിഴ്നാടിന്റെയും ഡാമുകള്‍ നിറയാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

MediaOne Logo

Web Desk

  • Published:

    13 Nov 2018 5:06 AM GMT

ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; കേരളത്തിനും ജാഗ്രതാ നിര്‍ദേശം
X

നവംബര്‍ 15 നെ തമിഴ്നാട് പേടിക്കണം. തമിഴ്നാട് മാത്രമല്ല, കേരളവും ആന്ധ്രപ്രദേശും പുതുച്ചേരിയും കരുതിയിരിക്കണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ആശങ്ക വിതച്ച് കരയിലേക്ക് അടുക്കുകയാണ്. കുഡലൂരിനും പമ്പനുമിടയിലായാണ് കാറ്റ് വീശുക. ശക്തമായ മഴയും ഉണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിനായി 30500 സുരക്ഷാപ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നിയോഗിച്ചു കഴിഞ്ഞു.

ചെന്നൈയില്‍ നിന്നും 730 കിലോമീറ്റര്‍ മാറിയും നാഗപട്ടണത്തു നിന്നും 820 കിലോമീറ്റര്‍ വടക്ക് കിഴക്ക് മാറിയുമാണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്. നവംബര്‍ 15 ഓടെ വടക്ക് തമിഴ്‌നാട് തീരപ്രദേശങ്ങളായ നാഗപട്ടണത്തിനും ചെന്നൈക്കും ഇടയില്‍ ഗജ ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. നാഗപട്ടണത്തും തഞ്ചാവൂരിലും പുതുകോട്ടൈയിലും രാമനാഥപുരത്തും പുതുച്ചേരിയിലെ കരൈക്കലിലും മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുക. തിരമാലകള്‍ ഉയര്‍ന്നടിക്കാനും സാധ്യതയുണ്ട്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഗജ ചുഴലിക്കാറ്റിനോടനുബന്ധിച്ച് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നാലുദിവസം ആന്ധ്രപ്രദേശിലും നവംബര്‍ 15, 16 തീയതികളില്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട് 15, 16 തിയതികളിലും, ഇടുക്കി, വയനാട് ജില്ലകളില്‍ നവംബര്‍ 16നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 16 ന് ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 14 ന് തമിഴ്നാട്ടില്‍ ശക്തമായ മഴ തുടങ്ങും. കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ആഴക്കടലില്‍ മല്‍സ്യബന്ധനത്തിന് പോയവര്‍ എത്രയും വേഗം തിരിച്ചെത്തേണ്ടതാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. കേരളത്തിലെയും തമിഴ്നാടിന്റെയും ഡാമുകള്‍ നിറയാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story