Quantcast

അയോധ്യാറാലിക്ക് ശിവസേനയ്ക്ക് യോഗി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

ബി.ജെ.പിയില്‍ അസ്വസ്ഥരായ ഹിന്ദുക്കളെയാണ് ശിവസേന ലക്ഷ്യം വെക്കുന്നത്. ലോക്‍സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട സീറ്റുകളില്‍ മത്സരിക്കാനും ശിവസേന ലക്ഷ്യം വെക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    22 Nov 2018 10:52 AM GMT

അയോധ്യാറാലിക്ക് ശിവസേനയ്ക്ക് യോഗി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു
X

അയോധ്യയിൽ റാലി നടത്താനുള്ള ശിവസേനയുടെ നീക്കത്തിന്
യോഗി സര്‍ക്കാരിന്റെ തിരിച്ചടി. ഉത്തർപ്രദേശിൽ സന്ദർശനത്തിനെത്തുന്ന ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ പൊതുപരിപാടികൾക്കാണ്
യോഗി ആദിത്യനാഥ് സർക്കാർ അനുമതി നിഷേധിച്ചിരിക്കുന്നത്.

നവംബർ 24ന് അയോധ്യയിലെ ബാബരി മസ്ജിദ് - രാമജന്മഭൂമി തർക്കഭൂമിക്ക് സമീപത്തുള്ള രാമകഥാപാർക്കിൽ റാലി നടത്തുമെന്ന് ശിവസേന അറിയിച്ചിരുന്നു. എന്നാൽ, ഇതിന് യു.പി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. രാമകഥാപാർക്ക് തര്‍ക്കഭൂമിക്ക് ഏറെ അടുത്താണ് എന്നതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനത്തിന്റെ വ്യാപ്തി കുറയ്ക്കുകയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റിന്റെ ലക്ഷ്യം.

തർക്കമന്ദിരത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ഗുലാബ് ബാറിയിലാണ് റാലിക്കുള്ള ഒരുക്കങ്ങള്‍ ശിവസേന ഇപ്പോള്‍ നടത്തുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സന്ദര്‍ശനവേളയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുയോഗങ്ങളില്‍ നിന്ന് ഉദ്ധവ് താക്കറെ പിന്‍വാങ്ങിയിരിക്കുകയാണ്. പകരം സന്യാസിമാരെയും മതനേതാക്കളെയും സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാമക്ഷേത്ര വിഷയം ഉത്തർപ്രദേശിൽ രാഷ്ട്രീയനേട്ടമാക്കാനാണ്
ശിവസേനയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ഉദ്ധവ് താക്കറയുടെ യു.പി സന്ദർശനം. എന്നാല്‍ ഇതിന് തടയിടാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ശ്രമിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ആരാണ് കൂടുതൽ "ഹിന്ദു" എന്ന് തെളിയിക്കാനായി രാമക്ഷേത്ര പ്രശ്നം ഉയര്‍ത്തിക്കാട്ടുകയാണ് ഇരുപാര്‍ട്ടികളും. ബി.ജെ.പിയില്‍ അസ്വസ്ഥരായ ഹിന്ദുക്കളെയാണ് ശിവസേന ലക്ഷ്യം വെക്കുന്നത്. ലോക്‍സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട സീറ്റുകളില്‍ മത്സരിക്കാനും ശിവസേന ലക്ഷ്യം വെക്കുന്നുണ്ട്.

മഹാരാഷ്ട്രയ്ക്ക് പുറത്ത് നിലവില്‍ ബി.ജെ.പിക്ക് ശിവസേന ഭീഷണിയല്ലെങ്കിലും ചില്ലറ അനക്കങ്ങള്‍ ബി.ജെ.പിയുടെ വോട്ടുബാങ്കില്‍ വരുത്താന്‍ ശിവസേനയ്ക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. തങ്ങള്‍ക്ക് അനുമതി നല്‍കാതെ നവംബര്‍ 25 ന് വി.എച്ച്.പി- ആര്‍.എസ്.എസ് ധര്‍മസഭ നടത്തുന്ന റാലിക്ക് അനുമതി നല്‍കിയതിനെ ശിവസേനയുടെ യു.പി പ്രസിഡന്റ് അനില്‍ സിംഗ് ചോദ്യം ചെയ്യുന്നു.

TAGS :

Next Story