Quantcast

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് കോണ്‍സ്റ്റബിളിനെ എസ്.ഐ തള്ളിവീഴ്‍ത്തി; വായില്‍ മദ്യമൊഴിച്ചു

റോഡിന്റെ നടുവിലൂടെ ബൈക്കില്‍ വരികയായിരുന്ന ധര്‍മ്മനെ എസ്.ഐ രവിചന്ദ്രന്‍ തള്ളിവീഴ്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    27 Nov 2018 3:47 AM

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് കോണ്‍സ്റ്റബിളിനെ എസ്.ഐ തള്ളിവീഴ്‍ത്തി; വായില്‍ മദ്യമൊഴിച്ചു
X

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് കോണ്‍സ്റ്റബിളിനെ തള്ളിവീഴ്‍ത്തി വായില്‍ മദ്യമൊഴിച്ച സംഭവത്തില്‍ എസ്.ഐക്കെതിരെ അന്വേഷണം. ചെന്നൈയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. തെനാംപേട്ട് ട്രാഫിക് എസ്.ഐയാണ് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നും കോണ്‍സ്റ്റബിളിനെ തള്ളിവീഴ്‍ത്തിയത്. സംഭവത്തില്‍ ചെന്നൈ പൊലീസ് കമ്മീഷണറോട് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍സ്റ്റബിള്‍ ധര്‍മ്മനാണ് ആക്രമണത്തിന് ഇരയായത്. എസ്.ഐ രവിചന്ദ്രനാണ് പ്രതി. റോഡിന്റെ നടുവിലൂടെ ബൈക്കില്‍ വരികയായിരുന്ന ധര്‍മ്മനെ എസ്.ഐ രവിചന്ദ്രന്‍ തള്ളിവീഴ്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തെനാംപേട്ട് സി.വി രാമന്‍ റോഡിലായിരുന്നു സംഭവം. രവിചന്ദ്രന്റെ ആക്രമണത്തില്‍ നിയന്ത്രണംവിട്ട ബൈക്കും ധര്‍മ്മനും ചെറുലോറിക്ക് സമീപമാണ് വീണത്. തലനാരിഴയ്ക്കാണ് ധര്‍മ്മന്‍ രക്ഷപെട്ടതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ മാസം ആറിന് ധര്‍മ്മന്റെ അമ്മ മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി ധര്‍മ്മന്‍ ഒരാഴ്ച അവധി എടുക്കുകയും ചെയ്തു. അതിന് ശേഷം ധര്‍മ്മന്‍ ജോലിക്ക് ഹാജരായി. നവംബര്‍ 19 ന് അമ്മയുടെ പതിനാറടിയന്തിര ചടങ്ങുകള്‍ക്ക് ധര്‍മ്മന്‍ അവധി ചോദിച്ചു. എന്നാല്‍ എസ്.ഐ രവിചന്ദ്രന്‍ അവധി നല്‍കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും എസ്.ഐ അവധി നിഷേധിക്കുകയാണെന്ന് പൊലീസ് വാക്കി ടോക്കിയിലൂടെ ധര്‍മ്മന്‍ പരാതി പറഞ്ഞു. ഇത് ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പെട്ടതാണ് രവിചന്ദ്രനെ പ്രകോപിപ്പിച്ചത്.

ഇതേത്തുടര്‍ന്നാണ് ബൈക്കില്‍ വരികയായിരുന്ന ധര്‍മ്മനെ രവിചന്ദ്രന്‍ തള്ളിവീഴ്‍ത്തുകയും പിന്നീട് പൊലീസ് ജീപ്പിനടുത്തേക്ക് കൊണ്ടുവന്ന ശേഷം വായില്‍ ബലംപ്രയോഗിച്ച് മദ്യമൊഴിക്കുകയും ചെയ്തത്. ധര്‍മ്മന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ കുടുക്കാനായിരുന്നു രവിചന്ദ്രന്റെ ശ്രമമെന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെ ഇതേ കാരണം പറഞ്ഞ് ധര്‍മ്മനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രവിചന്ദ്രനെ റിസര്‍വ് പൊലീസിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍

TAGS :

Next Story