വടക്കൻ മസിഡോണിയയിലെ നിശാക്ലബ്ബിൽ തീപിടിത്തം; 51 പേർ മരിച്ചു
നൂറിലധികം പേർക്ക് പരിക്ക്

സ്കോപ്ജെ: വടക്കൻ മസിഡോണിയയിൽ ഉണ്ടായ തീപിടിത്തത്തിൽ 51 പേർ മരിച്ചു. അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്കോവ്സ്കി പറഞ്ഞു. കൊക്കാനിയിലെ 'പൾസ്' നിശാക്ലബിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
നിശാക്ലബ്ബിൽ പ്രാദേശിക പോപ്പ് ഗ്രൂപ്പായ ഡിഎൻഎ ബാൻഡിന്റെ സംഗീത പരിപാടി നടക്കുകയായായിരുന്നു. ഇതിനിടെ പുലർച്ചെ 3 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. 1500 ഓളം പേർ പരിപാടിക്കെത്തിയതായാണ് വിവരം. കെട്ടിടം പൂർണമായി കത്തിയമരുന്നതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. തലസ്ഥാനമായ സ്കോപ്ജെയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ കിഴക്കൻ അപകടം ഉണ്ടായ കൊക്കാനി നഗരം.
ക്ലബ്ബിനുള്ളിൽ കരിമരുന്ന് പ്രയോഗങ്ങൾ നടത്തിയതാണ് തീപിടിക്കാൻ കാരണമായത്. മേൽക്കൂരക്ക് തീപിടിച്ചതിന് പിന്നാലെ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു.ദുരന്തത്തിൽ പരിക്കേറ്റ 80-ലധികം പേരെ രാജ്യത്തിന്റെ തലസ്ഥാന നഗരമായ സ്കോപ്ജെയിലെ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും കൊണ്ടുപോയതായി സർക്കാർ വാർത്താ ഏജൻസിയായ എംഐഎ റിപ്പോർട്ട് ചെയ്തു.
അപകടത്തിൽ മരിച്ചവർക്ക് നോർത്ത് മാസിഡോണിയൻ പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്‌കി അനുശോചനം അറിയിച്ചു. "ഇത് വളരെ ദുഷ്‌കരവും ദുഃഖകരവുമായ ദിവസമായിരുന്നു. ഇത്രയും ചെറുപ്പക്കാരുടെ നഷ്ടം നികത്താനാവാത്തതാണ്. കുടുംബങ്ങളുടെയും, അടുത്തവരുടെയും, സുഹൃത്തുക്കളുടെയും വേദന അളക്കാനാവാത്തതാണ്," അദ്ദേഹം എക്‌സിൽ കുറിച്ചു.
Adjust Story Font
16