Quantcast

ഇസ്രായേൽ ആക്രമണം: ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടു

അമേരിക്ക 7 മില്യൺ ഡോളർ വിലയിട്ട ഇബ്രാഹിം അഖിലാണ് ​കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-09-20 17:09:16.0

Published:

20 Sep 2024 5:05 PM GMT

lebanon attack
X

ബെയ്റൂത്ത്: വെള്ളിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുല്ലയുടെ ഓപ്പറേഷൻസ് കമാൻഡർ ഇബ്രാഹിം അഖിൽ ആണ് ​കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ ഉന്നത സംഘമായ റദ്‍വാൻ യൂനിറ്റിന്റെ യോഗം ചേരുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. കൂടെയുണ്ടായിരുന്നവരും മരിച്ചതായാണ് വിവരം. പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നൂറിലേറെ റോക്കറ്റുകളാണ് വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുല്ല തൊടുത്തുവിട്ടത്. സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേലി സൈന്യം അറിയിച്ചു.

ബൈറൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ​ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേറ്റതായും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രണ്ട് കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്.

ഫുആദ് ഷുക്കൂറിന് പിറ​കെ ഇബ്രാഹിം അഖിലും

മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്. ജൂലൈയിൽ ഉന്നത സൈനിക കമാൻഡർ ഫുആദ് ഷുക്കൂർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇബ്രാഹിം അഖിലിന്റെ തലയ്ക്ക് 7 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 1983ൽ ലബനാനിലെ യു.എസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിലും മ​റൈൻ ബാരക്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു. എംബസി ആക്രമണത്തിൽ 63 പേരും മറൈൻ ബാരക്ക് ആക്രമണത്തിൽ 241 പേരുമാണ് കൊല്ലപ്പെട്ടത്.

ഹിസ്ബുല്ലയുടെ സൈനിക ഓപ്പറേഷനുകളുടെ തലവനാണ് അഖിൽ എന്നാണ് ഇസ്രായേലി സൈന്യം പറയുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വടക്കൻ ഇസ്രായേലിലെ ഗലീലിയെ ആക്രമിക്കുന്നതെന്നും സൈന്യ പറയുന്നു. 1980കളിലാണ് ഇദ്ദേഹം ഹിസ്ബുല്ലയുടെ ഭാഗമാകുന്നത്. ലബനാന് പുറത്തുള്ള ആക്രമണങ്ങൾക്ക് ഇബ്രാഹിം അഖിലായിരുന്നു നേതൃത്വം നൽകിയിരുന്നത്. വിവിധ രാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും ഇസ്രായേലി സൈന്യം ആരോപിക്കുന്നു. 2004 മുതൽ ഹിസ്ബുല്ലയുടെ ദൗത്യങ്ങളുടെ തലപ്പത്തെത്തി. ഇസ്രായേലിനെ ആക്രമിക്കാൻ ചുമതലയുള്ള റദ്‍വാൻ ഫോഴ്സിന്റെ കമാൻഡറും അഖിലാണെന്ന് ഇസ്രായേലി സൈന്യം കൂട്ടിച്ചേർത്തു.

ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുല്ലയുമായി ഏറെ അടുത്ത ബന്ധമുള്ളയാളാണ് ഇദ്ദേഹം. അതിനാൽ തന്നെ അഖിലിന്റെ മരണം ഹിസ്ബുല്ലക്ക് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾ ഹിസ്ബുല്ലയുടെ സുരക്ഷാ സംവിധാനങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ഹിസ്ബുല്ലക്കകത്ത് ഇസ്രായേലി ഏജന്റുമാർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇബ്രാഹിൽ അഖിലിന്റെ കൊലപാതകവും. വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നതിനിടെ കെട്ടിടത്തിൽ ഇസ്രായേൽ ബോംബിടുന്നത്.

എങ്ങനെ പുറത്താക്കും ചാരൻമാരെ?

യുദ്ധത്തിനിടയിലും തങ്ങൾക്കിടയിലുള്ള ചാരൻമാരെ പുറത്താക്കുകയെന്ന ഭാരിച്ച പണിയാണ് ഹിസ്ബുല്ലക്ക് മുന്നിലുള്ളതെന്ന് മിഡിൽ ഈസ്റ്റ് ഇൻസിറ്റിറ്റ്യൂട്ടിലെ വിദഗ്ധ റൻഡ സ്ലിം പറയുന്നു. ഇത് ചെയ്യാൻ അവർ ഏറെ ബുദ്ധിമുട്ടും. ഒക്ടോബർ ഏഴിന് മുമ്പ് ഹമാസിനകത്തെ ഇസ്രായേലി ചാരൻമാരെ ഇല്ലാതാക്കാൻ യഹ്‍യ സിൻവാർ ഏറെക്കാലം പണിയെടുത്തിരുന്നുവെന്നും റൻഡ സ്ലിം കൂട്ടിച്ചേർത്തു.

ബൈറൂത്തിലെ ആക്രമണശേഷം വൻ തിരിച്ചടിയാണ് ഹിസ്ബുല്ല നൽകിയത്. വടക്കൻ ഇസ്രായേലിൽ വലിയ രീതിയിലുള്ള അപായ സൈറണുകളാണ് മുഴങ്ങിയത്. വടക്കൻ ഇസ്രായേലിലെ പ്രധാന ഇന്റലിജൻറ്സ് ആസ്ഥാനം തങ്ങളുടെ കത്യുഷ റോക്കറ്റ് ഉപയോഗിച്ച് ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു.

അതേസമയം, ബൈറൂത്ത് ആക്രമണത്തെ കുറിച്ച് അമേരിക്കയെ ഇസ്രായേൽ അറിയിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. അമേരിക്കൻ പൗരൻമാർ ലബനാനിലേക്ക് പോകരുതെന്നും അവിടെയുള്ളവർ ഉടൻ മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിസ്ബുല്ലക്കെതിരായ ആക്രമണത്തെ ഭൂരിഭാഗം ഇസ്രായേലികളും പിന്തുണക്കുന്നതായുള്ള സർവേ പുറത്തുവന്നിട്ടുണ്ട്. വലിയൊരു യുദ്ധത്തിലേക്ക് പോകാൻ സാധ്യതയുണ്ടെങ്കിലും ഹിസ്ബുല്ലക്കെതിരായ ആക്രമണത്തെ 60 ശതമാനം പേരും പിന്തുണക്കുകയാണ്. അതേസമയം, മേഖലയിൽ അസ്ഥിരത വർധിക്കുമെന്ന ഭയം കാരണം 20 ശതമാനം പേർ ഇതിനെ എതിർക്കുന്നതായും ഇസ്രായേലി പത്രമായ മാരിവിന്റെ സർവേ വ്യക്തമാക്കുന്നു.

TAGS :

Next Story