Quantcast

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ നീക്കാൻ പാടുപെട്ട് ഇസ്രായേൽ; തുടക്കം മാത്രമെന്ന് ഹമാസ്

റഫയിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ എട്ട് ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-06-16 02:48:16.0

Published:

16 Jun 2024 1:14 AM GMT

israel army
X

റഫയിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ അമ്പരന്ന് ഇസ്രായേൽ. ഒറ്റ ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. കൂടുതൽ വലിയ ആക്രമണങ്ങൾ ഇസ്രായേൽ സേനയെ കാത്തിരിക്കുന്നതായി ഹമാസിന്റെ മുന്നറിയിപ്പ്. ദക്ഷിണ ലബനാനിൽ നിന്നുള്ള ഹിസ്ബുല്ല ആക്രമണത്തെ നേരിടാൻ പ്രത്യാക്രമണവുമായി ഇസ്രായേൽ. ചെങ്കടലിൽ ആക്രമണത്തെ തുടർന്ന് ചരക്കുകപ്പൽ കടലിൽ മുങ്ങി തുടങ്ങിയെന്ന് ഹൂത്തികൾ

റഫയിലേക്കുള്ള കടന്നുകയറ്റത്തിനിടെ, ഇതാദ്യമായാണ് ഇത്രയും വലിയ തിരിച്ചടി ഇസ്രായേൽ സേനക്ക് ലഭിക്കുന്നത്. ദക്ഷിണ റഫ സിറ്റിയിലെ തൽ അസ് സുൽത്താൻ ഡിസ്ട്രിക്റ്റിലാണ് ഇസ്രായേൽ സൈനിക വാഹനങ്ങൾക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വധിച്ചത്. തികച്ചും അപ്രതീക്ഷിതവും പതിയിരുന്നുള്ളതുമായ ഗറില്ലാ ആക്രമണമാണ് നടന്നതെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സൈനികരുടെ രക്ഷക്കെത്തിയ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. ഏറെ പണിപ്പെട്ടാണ് സൈനികരുടെ മൃതദേഹങ്ങൾ അവിടെ നിന്ന് മാറ്റാനായതെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. സമാനരീതിയിലുള്ള കൂടുതൽ ശക്തമായ ആക്രമണം ഇനിയും പ്രതീക്ഷിക്കാമെന്ന് അൽഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ പറഞ്ഞു. എട്ടു സൈനികരുടെ മരണം ഇസ്രായേലിനെ ശരിക്കും നടുക്കി.

ഗസ്സ യുദ്ധത്തിന് വലിയ വിലയാണ് രാജ്യം നൽകി വരുന്നതെന്ന് നെതന്യാഹു പ്രതികരിച്ചു. ബന്ദികൾക്കു പുറമെ സൈനികരെയും കൊലക്കു കൊടുക്കുന്നത് അവസാനിപ്പിക്കാൻ വെടിനിർത്തൽ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി. ഹിസ്ബുല്ല ആക്രമണത്തെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായ വടക്കൻ ഇസ്രായേലിലെ ജനങ്ങളും ഇന്നലെ പ്രതിഷേധവുമായി രംഗത്തുവന്നു. മാസങ്ങളായി സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്നും ആക്രമണം കൊണ്ട് തങ്ങൾ പൊറുതിമുട്ടിയെന്നും വ്യക്തമാക്കിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഹിസ്ബുല്ല കേന്ദ്രങ്ങളിൽ രാത്രി വ്യാപക പ്രത്യാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഗസ്സയിൽ ഇസ്രായേലിന്റെ നരമേധം തുടരുകയാണ്. മധ്യ ഗസ്സയിലെ ദേർ അൽ ബലാഹിൽ ഒരു വീടിനു മുകളിൽ ഇസ്രായേൽ യുദ്ധവിമാനം ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തി. വടക്കൻ ഗസ്സയിയെ ഇന്തോനേഷ്യൻ ആശുപത്രി സൈന്യം കത്തിച്ചു. ഗസ്സയിലേത് ബാല്യം നഷ്ടപ്പെട്ട തലമുറയായി മാറാനുള്ള സാധ്യതയുണ്ടെന്ന് യു.എൻ.ആർ.ഡബ്ല്യു.എയുടെ മുന്നറിയിപ്പ്. ഏദൻ കടലിടുക്കിൽ തങ്ങളുടെ ആക്രമണത്തെ തുടർന്ന് ഒരു ചരക്ക് കപ്പൽ മുങ്ങി തുടങ്ങിയെന്ന് ഹൂത്തികൾ.

TAGS :

Next Story