Quantcast

ഗസ്സയിൽ വെടിനിർത്തൽ കാലാവധി ഇന്ന് അവസാനിക്കും; ആക്രമണം തുടരാനൊരുങ്ങി ഇസ്രായേൽ

കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറി നിലവിലെ താൽക്കാലിക വെടിനിർത്തൽ ഏതാനും ദിവസങ്ങൾ കൂടി നീട്ടുക

MediaOne Logo

Web Desk

  • Updated:

    2023-12-01 01:51:35.0

Published:

1 Dec 2023 12:50 AM GMT

gaza ceasefire
X

തെല്‍ അവിവ്: വെടിനിർത്തൽ നീട്ടാൻ മധ്യസ്ഥ രാജ്യങ്ങൾ തീവ്രനീക്കം തുടരുന്നതിനിടെ യുദ്ധം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഇസ്രായേൽ സൈന്യം. ഹമാസിനെ തുരത്താനുള്ള യുദ്ധത്തിന് തങ്ങൾ എതിരല്ലെന്ന് ഇസ്രായേലിനെ അറിയിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍, സിവിലിയൻ സുരക്ഷ ഉറപ്പാക്കാൻ കരുതൽ വേണമെന്ന് വ്യക്തമാക്കി. ഗസ്സയിൽ ആക്രമണം പുനരാരംഭിച്ചാൽ ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്കെതിരായ നീക്കം തുടരുമെന്ന് യെമനിലെ ഹൂത്തികൾ മുന്നറിയിപ്പ് നൽകി.

കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറി നിലവിലെ താൽക്കാലിക വെടിനിർത്തൽ ഏതാനും ദിവസങ്ങൾ കൂടി നീട്ടുക. അതിനുള്ള കൂടിയാലോചനകൾ പുരോഗമിക്കുന്നതായി മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും അറിയിച്ചു. അമേരിക്കൻ, ഇസ്രായേൽ നേതൃത്വവുമായി ഇന്നലെയും പലവട്ടം ചർച്ച നടന്നു. ബന്ദികളുടെ കൈമാറ്റം നേരത്തെയുള്ള വ്യവസ്ഥ പ്രകാരം തുടരുകയാണെങ്കിൽ വെടിനിർത്തൽ നീട്ടുന്നതിന് തങ്ങളും അനുകൂലമാണെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ വ്യവസ്ഥകൾ അടിക്കടി ലംഘിക്കുന്നത് ഇസ്രായേലാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

ഇന്നലെയും ബന്ദികളുടെ കൈമാാറ്റം നടന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ബന്ദികളെ പല സ്ഥലങ്ങളിലായാണ് ഇന്നലെ രാത്രി കൈമാറിയത്. അതിനിടെ, ഗസ്സയിൽവേണ്ടത് സമ്പൂർണ വെടിനിർത്തലാണെന്നും കൂടുതൽ സഹായമെത്തിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. യു.എൻ രക്ഷാസമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു ഗുട്ടറസ്. വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന അതിക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി നിർദേശിച്ചു. ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായും ബ്ലിങ്കണ്‍ ചർച്ച നടത്തി. പശ്ചിമ ജറൂസലെമിൽ ഇന്നലെ കാലത്ത് ബസ് സ്റ്റോപ്പിലുണ്ടായവെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ഹമാസ് പോരാളികളാണ് വെടിവെപ്പ് നടത്തിയത്. ഇതേ തുടർന്ന് വെസ്റ്റ് ബാങ്കിലെ പലയിടങ്ങളിൽ നിന്നായി നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തു. ഗസ്സയിൽ ആക്രമണം തുടർന്നാൽ യുദ്ധത്തിന്‍റെ വ്യാപ്തി കൂടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ കപ്പലുകൾക്കെതിരായ നടപടി തുടരുമെന്ന് യെമനിലെ ഹൂത്തികളും അറിയിച്ചു.

TAGS :

Next Story