Quantcast

വെടിനിര്‍ത്തല്‍ കരാറില്‍ എതിര്‍പ്പ്; നെതന്യാഹു സര്‍ക്കാരില്‍ നിന്ന് ദേശീയ സുരക്ഷാ മന്ത്രി രാജിവെച്ചു

15 മാസം നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്

MediaOne Logo

Web Desk

  • Published:

    19 Jan 2025 11:33 AM

വെടിനിര്‍ത്തല്‍ കരാറില്‍ എതിര്‍പ്പ്; നെതന്യാഹു സര്‍ക്കാരില്‍ നിന്ന് ദേശീയ സുരക്ഷാ മന്ത്രി രാജിവെച്ചു
X

തെല്‍ അവീവ്: ഗസ്സയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ത്ത് ഒറ്റ്സ്മ യെഹൂദിത് പാർട്ടിയുടെ കാബിനറ്റ് മന്ത്രിമാര്‍ നെതന്യാഹു സര്‍ക്കാരിന് രാജി സമര്‍പ്പിച്ചു.

ഒറ്റ്സ്മ യെഹൂദിത് പാർട്ടിയുടെ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പൈതൃകവകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസര്‍ലൗഫ് എന്നിവര്‍ ബെഞ്ചമിന്‍ നെത്യന്യാഹുവിന് രാജികത്ത് സമര്‍പ്പിച്ചു. മന്ത്രിസഭയില്‍ നിന്ന് പിന്മാറിയെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഗസ്സയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ മന്ത്രിസഭ അംഗീകരിച്ചാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണ സഖ്യത്തില്‍ നിന്ന് തന്റെ പാര്‍ട്ടി പിന്മാറുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം യുദ്ധം പുനരാരംഭിച്ചാല്‍ തന്റെ പാര്‍ട്ടി സര്‍ക്കാരിലേക്ക് തിരിച്ചെത്താന്‍ തയ്യാറാണെന്നും ബെന്‍ ഗ്വിര്‍ ജറുസലേമില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

15 മാസം നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ന് വിട്ടയക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് ഇസ്രായേലിന് കൈമാറിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ബന്ദികളുടെ പട്ടിക കൈമാറാതെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

TAGS :

Next Story