ഓശാന ഞായറിനിടെ സെന്റ് ജോർജിന്റെ പ്രതിമ ബുൾഡോസർ കൊണ്ട് തകർത്ത് ഇസ്രായേൽ സൈന്യം
ഓശാന ദിവസം ജെറുസലേമിലേക്ക് വന്ന വിശ്വാസികളെ ഇസ്രായേൽ തടഞ്ഞതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്

ബെയ്റൂത്ത്: ക്രിസ്തീയ വിശുദ്ധനായ സെന്റ് ജോർജിന്റെ പ്രതിമ ഓശാന ഞായർ ദിവസം തകർത്ത് ഇസ്രായേൽ സൈന്യം. തെക്കൻ ലെബനാനിലെ നബാത്തിയ ഗവർണറേറ്റിലെ യാറൂൺ നഗരത്തിലുള്ള പ്രതിമയാണ് തകർത്തത്.
ബുൾഡോസർ ഉപയോഗിച്ച് പ്രതിമ തകർക്കുന്നതിന്റെ വീഡിയോ ലെബനീസ് നാഷനൽ ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെയും മതപരമായ അവകാശങ്ങളുടെയും ലംഘനമാണിതെന്ന് വിമർശനമുയർന്നിട്ടുണ്ട്.
ഓശാന ദിവസം അധിനിവേശ ജെറുസലേമിലേക്ക് വന്ന ഫലസ്തീൻ ക്രിസ്ത്യാനികളെ ഇസ്രായേൽ തടഞ്ഞതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്നുള്ള വിശ്വാസികളെയാണ് തടഞ്ഞത്. ഇസ്രായേൽ നടപടിയെ ഹമാസ് അപലപിച്ചു. ജെറുസലേമിനെ യഹൂദവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേൽ നടപടിയെന്ന് ഹമാസ് കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ഗസ്സയിലെ അൽ അഹിൽ ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഓശാന ഞായർ ദിവസം തന്നെയായിരുന്നു ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം. രണ്ട് മിസൈലുകളാണ് ആശുപത്രിയിൽ പതിച്ചത്. ഇതോടെ ആശുപത്രി പ്രവർത്തനരഹിതമായെന്ന് അധികൃതർ അറിയിച്ചു. ജെറുസലേം ക്രൈസ്തവ രൂപത നടത്തുന്ന ആശുപത്രിയാണിത്.
Adjust Story Font
16