ട്രംപിനൊത്ത എതിരാളി: കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകാൻ മാർക്ക് കാർണി
അമേരിക്കക്കെതിരായ തീരുവ നടപടികൾ തുടരുമെന്നും കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും മാർക്കി കാർണി

ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണിയെ തെരഞ്ഞെടുത്തു. ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായാണ് ലിബറൽ പാർട്ടി, കാർണിയെ തെരഞ്ഞെടുത്തത് .
പാർട്ടി തെരഞ്ഞെടുപ്പിൽ എതിരാളി ക്രിസ്റ്റീയ ഫ്രീലൻഡിനെ തോൽപ്പിച്ചാണ് കാര്‍ണിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 86 ശതമാനം വോട്ടുനേടിയായിരുന്നു മാർക്ക് കാർണിയുടെ വിജയം.
കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാർണി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും മുൻ ഗവർണറായിരുന്നു. രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായാണ് കാർണി ചുതലയേൽക്കുക.
അതേസമയം അമേരിക്കക്കെതിരായ തീരുവ നടപടികൾ തുടരുമെന്ന് മാർക്കി കാർണി വ്യക്തമാക്കി. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് കാനഡയുമായി യുഎസ് കൈകോർക്കുന്നതുവരെ 'പ്രതികാര നടപടികൾ' തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് സാധിക്കുമെന്ന് കാര്‍ണി പറഞ്ഞു.
കടുത്ത ട്രംപ് വിമർശകനാണ് കാർണി. കാനഡ- അമേരിക്ക വ്യാപാര തർക്കവും രൂക്ഷമാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. നീണ്ട ഒന്‍പത് വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചത്. പൊതുസമ്മതി വന്‍തോതില്‍ ഇടിഞ്ഞതോട് കൂടിയായിരുന്നു രാജി. ഇതാണ് ലിബറല്‍ പാര്‍ട്ടിയെ ഉടനൊരു തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.
Adjust Story Font
16