Quantcast

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു

പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവി തീരുമാനിക്കുക ഫലസ്തീനികൾ മാത്രമായിരിക്കുമെന്നും ഹമാസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    12 Sep 2024 2:00 AM GMT

gaza ceasefire
X

തെല്‍ അവിവ്: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു. പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവി തീരുമാനിക്കുക ഫലസ്തീനികൾ മാത്രമായിരിക്കുമെന്നും ഹമാസ് അറിയിച്ചു.

ഖത്തർ തലസ്ഥാനമായ ദോഹയിലാണ് ഹമാസുമായി മധ്യസ്ഥ രാജ്യങ്ങളുടെ നേതാക്കൾ ദീർഘനേരം ചർച്ച നടത്തിയത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഈജിപ്ത് ഇന്‍റലിജൻസ് മേധാവി അബ്ബാസ് കെമൽ എന്നിവരാണ് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ച നടത്തിയത്. നെതന്യാഹുവിന്‍റെ കടുംപിടിത്തം കാരണം വെടിനിർത്തൽ ചർച്ച വഴിമുട്ടിയിരിക്കെ, അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിർദേശ പ്രകാരമാണ് അനൗപചാരിക ചർച്ചയെന്നാണ് സൂചന. എന്നാൽ ചർച്ചയുടെ ഉള്ളടക്കം പുറത്തുവിടാൻ ഇരുവിഭാഗവും തയാറായില്ല. മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം സ്വാഗതം ചെയ്ത ഹമാസ് ബൈഡന്‍റെയും യു.എൻ രക്ഷാസമിതിയുടെയും നിർദേശം മുൻനിർത്തിയുള്ള വെടിനിർത്തൽ കരാറിന് സന്നദ്ധമാണെന്ന് വ്യക്തമാക്കി. ആക്രമണം നിർത്തി സൈന്യം ഗസ്സ വിടണമെന്ന നിലപാടും ഹമാസ് ആവർത്തിച്ചു.

യുദ്ധാനന്തര ഗസ്സയുടെ നിയന്ത്രണം അറബ് സമാധാന സേനക്ക് കൈമാറണമെന്ന ഇസ്രായേൽ നിർദേശം ഹമാസ് തള്ളി. ഗസ്സയുടെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീനികൾ മാത്രമായിരിക്കണമെന്നും ഹമാസ് നിർദേശിച്ചു. അതിനിടെ, ഗസ്സയിലെ നുസൈറാത്ത് ക്യാമ്പിൽ വീണ്ടും ആക്രമണം നടത്തിയ ഇസ്രായേൽ സേന 14 പേരെ കൊലപ്പെടുത്തി. ഭക്ഷണത്തിന് കാത്തുനിന്നവർക്കു നേരെയും ആക്രമണം നടന്നു. നാല് കൂട്ടക്കുരുതികളിലായി 34പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. ദക്ഷിണ ലബനാനിൽ നിന്ന് ഹിസ്ബുല്ല അയച്ച ഡ്രോണുകൾ പതിച്ച് ഇസ്രായേൽ അതിർത്തി കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി.അമേരിക്കൻ പ്രസിഡന്‍റ് തെരഞെടുപ്പ് കാമ്പയിനിലും ഗസ്സ പ്രധാന വിഷയമാണ്. കമല ഹാരിസ് വിജയിച്ചാൽ രണ്ടുവർഷം കൊണ്ട് ഇസ്രായേൽ ഇല്ലാതാകുമെന്നാണ് കഴിഞ്ഞ ദിവസം ഡൊണാൾഡ്  ട്രംപ് കുറ്റപ്പെടുത്തിയത്.

TAGS :

Next Story