'പരിഹാസ്യവും അസംബന്ധവും': ട്രംപിന്റെ ഗസ്സ പരാമർശങ്ങൾ പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് ഹമാസ്
വൈറ്റ് ഹൗസിന് മുൻപിൽ ട്രംപിനെതിരെ പ്രതിഷേധം

സമി അബു സുഹ്‌രി
ഗസ്സ സിറ്റി: ഗസ്സ പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഹമാസ്. പരാമർശങ്ങൾ പരിഹാസ്യവും അസംബന്ധവുമാണെന്ന് ഹമാസ് വക്താവ് സമി അബു സുഹ്‌രി പറഞ്ഞു. ഗസ്സ മുനമ്പ് പിടിച്ചടക്കുമെന്ന ട്രംപിന്റെ പ്രചാരം പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്നും ഹമാസ് പറഞ്ഞു.
"ഗസ്സ നിയന്ത്രിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങൾ പരിഹാസ്യവും അസംബന്ധവുമാണ്. ഇത്തരത്തിലുള്ള ഏതൊരു ആശയവും മേഖലയെ കത്തിക്കാൻ പ്രാപ്തമാണ്," അബു സുഹ്രി റോയിട്ടേഴ്‌സിനോട് പറഞ്ഞു. യുദ്ധത്തിൽ തകർന്ന ഗസ്സ മുനമ്പിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും, ഫലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം മുനമ്പിനെ സാമ്പത്തികമായി വികസിപ്പിക്കുമെന്നുമായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ചൊവ്വാഴ്ച വാഷിംഗ്ടണിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് തന്റെ അപ്രതീക്ഷിത പദ്ധതി വെളിപ്പെടുത്തിയത്. പിന്നാലെ തന്നെ വലിയ പ്രതിഷേധം ട്രംപിനെതിരെ ഉയർന്നിരുന്നു.
സൗദി അറേബ്യ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരുന്നു. ഫലസ്തീൻ വിഷയത്തിൽ തീരുമാനമാകാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്. ' ഗസ്സ വിലപ്പനക്കുള്ളതല്ല' എന്ന പ്ലക്കാഡുകൾ ഏന്തി നൂറുകണക്കിന് ആളുകൾ വൈറ്റ് ഹൗസിന് മുൻപിൽ പ്രതിഷേധം നടത്തി.
ജനുവരിയിൽ ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ഒരു കണക്ക് പ്രകാരം, ഇസ്രായേലിന്റെ ബോംബാക്രമണത്തെ തുടർന്നുണ്ടായ 50 ദശലക്ഷം ടണ്ണിലധികം അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 21 വർഷം സമയം എടുക്കും. ഏകദേശം 1.2 ബില്യൺ ഡോളർ വരെ ഇതിനായി ചെലവാകുമെന്നും റിപ്പോർട്ട് പറഞ്ഞിരുന്നു.
Adjust Story Font
16