'കണക്കുകൾ കൃത്യം, കുഞ്ചാക്കോ ബോബന് എന്ത് വ്യക്തത കുറവാണ് ഉള്ളത്'; പ്രതികരണവുമായി ഫിയോക്
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട മലയാള സിനിമകളുടെ കളക്ഷനുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബന്റെ പ്രതികരണത്തിനായിരുന്നു ഫിയോക്കിന്റെ മറുപടി


എറണാകുളം: സിനിമാ കളക്ഷൻ വിവാദത്തിൽ കുഞ്ചാക്കോ ബോബനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് യൂണിയൻ. സിനിമ വരുമാനം സംബന്ധിച്ച് കുഞ്ചാക്കോ ബോബന് എന്ത് വ്യക്തത കുറവാണ് ഉള്ളതെന്ന് ഫിയോക് ചോദിച്ചു. പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട മലയാള സിനിമകളുടെ കളക്ഷനുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബൻ പ്രതികരണത്തിനായിരുന്നു ഫിയോക്കിന്റെ മറുപടി.
"കൃത്യമായ കണക്കുകളാണ് പുറത്തുവിട്ടത്. പുതുമുഖ നിർമാതാക്കളെ സിനിമയിലേക്ക് ഇറക്കി വഞ്ചിക്കുന്നതിനെതിരെയാണ് കണക്ക് പുറത്തുവിട്ടത്. തീയേറ്ററുകളുടെ ദുരവസ്ഥ പുറത്തുകാണിക്കുന്നതാണ് കണക്കുകൾ. പരിചയമില്ലാത്ത പുതിയ നിർമതാക്കളെ കൊണ്ടുവന്ന് വഞ്ചിക്കാനായി ഒരു കൂട്ടം ആളുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഓഫീസർ ഓൺ ഡ്യൂട്ടി പരാജയപ്പെട്ടെന്ന് പറഞ്ഞിട്ടില്ല," ഫിയോക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
"ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തു വിടുന്നത്. ഊതി പെരുപ്പിച്ച കണക്കുകൾ കണ്ട് പലരും സിനിമ പിടിക്കാൻ വന്നു കുഴിയിൽ ചാടും. അത് ഒഴിവാക്കാൻ കൂടിയാണ് കണക്കുകൾ പുറത്തു വിടുന്നത്" ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ നഷ്ടക്കണക്ക് ഈ മാസം ദിവസങ്ങൾക്ക് മുൻപ് നിർമാതാക്കളുടെ സംഘടന പുറത്തുവിട്ടിരുന്നു. നിർമാണത്തിനായി 75 കോടി ചെലവിട്ടെങ്കിലും 23 കോടി 50 ലക്ഷമാണ് തിരിച്ചുകിട്ടിയതെന്നും ഒരു സിനിമയ്ക്കും ചെലവഴിച്ച തുക തിരിച്ചു കിട്ടിയില്ലെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. കുഞ്ചാക്കോ ബോബൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിന്റെ കളക്ഷനും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 13 കോടി മുടക്കിയ ചിത്രം 11 കോടി രൂപയാണ് നേടിയതെന്നായിരുന്നു കണക്ക്. ഇതിനെ കുഞ്ചാക്കോ ബോബൻ ചോദ്യം ചെയ്തിരുന്നു.