വിടവാങ്ങിയത് ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറി; രണ്ട് ആഗ്രഹങ്ങൾ ബാക്കിവെച്ച് ടി.പി മാധവന്റെ അന്ത്യയാത്ര

പത്ത് വർഷമാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നത്

Update: 2024-10-09 07:00 GMT
Advertising

കൊല്ലം: മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് ടി.പി മാധവൻ എന്ന അതുല്യ നടൻ യാ​ത്രയാകുന്നത്. 40ാം വയസ്സില്‍ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാല് പതിറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തിനിടയില്‍ അറുനൂറോളം സിനിമകളിലും മുപ്പതിലധികം ടിവി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാണ് ടി.പി മാധവന്‍ യാത്രയായത്. മകനെ ഒന്നു കാണണമെന്നതായിരുന്നു ആദ്യത്തേത്. മോഹന്‍ലാലിനെ കാണണമെന്നതായിരുന്നു മറ്റൊന്ന്. ഈ ആഗ്രഹം പലപ്പോഴും പറയുകയും ഗാന്ധിഭവന്‍ അധികൃതര്‍ അതിനായി ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് സാധ്യമായില്ല. ജീവിതത്തിന്റെ അവസാനകാലത്ത് കൊല്ലം പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

 

സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ അദ്ദേഹത്തിന് അവിടെവെച്ച് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ ചേര്‍ന്ന് തിരികെ നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. തിരുവനന്തപുരത്തെത്തി ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂർണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവില്‍ പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് എത്തുകയായിരുന്നു. 2016 ഫെബ്രുവരി 28നാണ് ഗാന്ധിഭവനിലെത്തുന്നത്.

ഗാന്ധിഭവനില്‍നിന്നുള്ള ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ടി.പി മാധവൻ സിനിമയിലെ തിരക്കുകളില്‍നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി വേദികളില്‍ സജീവമായിരുന്നു. വിവിധസ്ഥലങ്ങളില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തു. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ടി.പി, ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെ യാത്രകളില്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ എപ്പോഴും പങ്കുചേരുമായിരുന്നു. ഗാന്ധിഭവനിലെ കുട്ടികള്‍ക്കും മറ്റു അന്തേവാസികള്‍ക്കുമൊപ്പം സമയം ചെലവിടുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത്. ഗാന്ധിഭവനിലെത്തിയശേഷം അദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്‌കാരം, പ്രേംനസീര്‍ അവാര്‍ഡ്, കൊട്ടാരക്കര ശ്രീധരൻ നായര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെത്തിയ ശേഷം ഒരു സിനിമയിലും രണ്ട് ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

ഗ്രാന്ഥകാരനും വിദേശ സർവകലാശാലകളിലടക്കം ഡീനുമായിരുന്ന ഡോ. എന്‍. പരമേശ്വരന്‍ പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബര്‍ 7ന് തിരുവനന്തപുരത്താണ് ടി.പി മാധവന്റെ ജനനം. ആഗ്ര യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍നിന്നും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഡല്‍ഹി എസ്എഡിസിയില്‍നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമ നേടി.

 

1960ല്‍ കല്‍ക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയില്‍ അഡ്വര്‍ടൈസ്‌മെന്റില്‍ ബ്യൂറോ ചീഫായി ജോലിയില്‍ പ്രവേശിക്കുകയും ബ്ലിറ്റ്‌സ്, ഫ്രീ പ്രസ് ജേര്‍ണല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ബോംബെയിലും കല്‍ക്കത്തയിലുമായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. കേരളകൗമുദി പത്രത്തിന്റെ കല്‍ക്കത്ത ബ്യൂറോ ചീഫായും ജോലി ചെയ്തിട്ടുണ്ട്. ഇതിനിടെ ബാംഗ്ലൂരില്‍ സ്വന്തമായി പരസ്യകമ്പനിയും ആരംഭിച്ചു.

കുട്ടിക്കാലം മുതല്‍ തന്നെ പാട്ടിലും അഭിനയത്തിലും അതീവ താല്പരനായിരുന്ന ടി.പി തന്റെ കര്‍മ്മമേഖലകളായിരുന്ന ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെയെല്ലാം മലയാളിസംഘടനകളിലെ പ്രധാന ആകര്‍ഷണമായി. അവിടെ നാടകാഭിനയത്തിലും അദ്ദേഹം തിളങ്ങി. കല്‍ക്കട്ടയില്‍ വെച്ച് യാദൃച്ഛികമായി നടന്‍ മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്രമേഖലയിലേക്കുള്ള വഴിയൊരുക്കി. മധു സംവിധാനം ചെയ്ത 'പ്രിയ' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നെ നിരവധി സിനിമകള്‍. 1983ല്‍ ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത 'ആന' എന്ന ചിത്രം നിര്‍മ്മിച്ചതും ടിപിയാണ്. മലയാള സിനിമാതാരസംഘടനയായ 'അമ്മ' രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ ടി.പി തുടര്‍ച്ചയായി പത്ത് വര്‍ഷം ആ സ്ഥാനം അലങ്കരിച്ചു.

ഭാര്യ സുധ, മക്കള്‍: ദേവിക, രാജകൃഷ്ണ മേനോന്‍ (എയര്‍ ലിഫ്റ്റ്, ഷെഫ്, പിപ്പ, ബരാഹ് ആന, ബാസ് യുന്‍ ഹായ് എന്നീ ഹിന്ദി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണമേനോന്‍). ടി.പി. മാധവന്‍ സിനിമയില്‍ സജീവമായതോടെ ഭാര്യയുമായി വിവാഹമോചനം നേടി. ഡോ. രാംനായര്‍ (യുഎസ്എ), ഇന്ദിര നായര്‍, കല്യാണി ഉണ്ണിത്താന്‍ (യുഎസ്എ) ചന്ദ്രിക നായര്‍ (പൂനെ), ഉണ്ണി തിരുക്കോട് എന്നിവര്‍ സഹോദരങ്ങളാണ്.

കൊല്ലം എന്‍.എസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ 9 മുതല്‍ 1 മണി വരെ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News