തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്
Update: 2023-04-09 08:52 GMT


ഫലസ്തീൻ ജനതയ്ക്കെതിരായ തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേൽ സൈന്യം അൽ അഖ്സ മസ്ജിദിൽ ആക്രമണം നടത്തുകയും മുസ്ലിം വിശ്വാസികളെ ബലമായി പുറത്താക്കുകയും ചെയ്തുകൊണ്ട് ആരംഭിച്ച അക്രമങ്ങളാണ് നിലവിലെ സംഘർഷത്തിന് കാരണം.
മേഖലയിലെ അപകടകരമായ ഈ സഥിതിവിശേഷത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നു കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണ പ്രവൃത്തികൾ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ രോഷത്തിന് കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അൽ അഖ്സ മസ്ജിദിലെയും അധിനിവേശ പ്രദേശങ്ങളിലെയും ഇസ്രായേൽ അക്രമങ്ങളും നിയമലംഘനങ്ങളും തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.