റഫക്ക് നേരെ ആക്രമണം നടത്തിയാൽ കനത്ത പ്രത്യാഘാതം; ഇസ്രായേലിന് സൗദിയുടെ മുന്നറിയിപ്പ്

അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും സൗദി കുറ്റപ്പെടുത്തി

Update: 2024-02-10 17:48 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: ഫലസ്തീൻ ജനത അഭയംപ്രാപിച്ച റഫക്ക് നേരെ ആക്രമണം നടത്തിയാൽ കനത്ത പ്രത്യാഘതം നേരിടേണ്ടി വരുമെന്ന് ഇസ്രായേലിന് സൗദിയുടെ മുന്നറിയിപ്പ്. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും സൗദി കുറ്റപ്പെടുത്തി.

ആസന്നമായ വൻ മാനുഷിക ദുരന്തം ഒഴിവാക്കാൻ യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി വിളിച്ച് കൂട്ടണമെന്നും സൗദി ആവശ്യപ്പെട്ടു. 

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഏകേദശം 12 ലക്ഷത്തോളം സാധാരണക്കാരാണ് ഗസ്സയിൽ നിന്നും പലായനം ചെയ്ത് റഫയിൽ അഭയം തേടിയത്. ഇവരിൽ മിക്കവരും ടെൻ്റുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമാണ് കഴിയുന്നത്. എന്നാൽ ഫലസ്തീനികളുടെ അവസാനത്തെ അഭയകേന്ദ്രമായ റഫക്ക് നേരെയും ആക്രമണം നടത്താനാണ് ഇസ്രായേൽ നീക്കം.

ഈ സാഹചര്യത്തിലാണ് സൗദിയുടെ ശക്തമായ മുന്നറിയിപ്പ്. റഫയിൽ കഴിയുന്ന ഫലസ്തീനികൾക്ക് നേരെ ആക്രമണം നടത്തിയാൽ ഇസ്രായേൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. കൂടാതെ ഫലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി എതിർക്കുന്നതായും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ തുടർച്ചായ ലംഘനങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. റഫയിൽ ഇസ്രായേൽ ആക്രമണം നടത്തിയാൽ വൻ മാനുഷിക ദുരന്തമാണുണ്ടാവുക. അതിൽ നിന്ന് ഇസ്രായേലിനെ തടയാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി വിളിച്ചുകൂട്ടണമെന്നും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News