സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹായം നൽകാൻ അമേരിക്ക
അന്തിമ കരാർ ഈ വർഷം ഒപ്പുവെക്കും


സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹകരിക്കാൻ അമേരിക്കയുമായി ധാരണയിലെത്തി. ഇതിനുള്ള അന്തിമ കരാർ രൂപീകരിച്ച് ഈ വർഷം തന്നെ ഒപ്പുവെക്കും. സൗദി യുഎസ് ഊർജവകുപ്പ് മന്ത്രിമാരാണ് വിഷയത്തിൽ ധാരണയിലെത്തിയത്.
സൗദി ഊർജ്ജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് തീരുമാനം അറിയിച്ചത്. സമാധാന ശ്രമത്തിന് ആണവോർജം എന്ന ആശയത്തിന്റെ ഭാഗമായാണ് യുഎസ് സൗദിക്ക് സഹായം നൽകുക. വൺ ടൂ ത്രീ മോഡലിൽ മൂന്ന് ഘട്ടമായാകും ഇവ നടപ്പാക്കുക. ആണവോർജം സൗദിക്ക് വിവിധ രംഗങ്ങളിൽ ഗുണം ചെയ്യും. വൈദ്യുതി ഉത്പാദനം, വൈദ്യശാസ്ത്രം, ഗവേഷണം, കൃഷി എന്നിവയിൽ ഇവയുടെ നേട്ടമുണ്ടാകും. ആണയാവുധ നിർമാണത്തിന് ഉപയോഗിക്കില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ സൗദി സന്ദർശനത്തിൽ ഇത് സംബന്ധിച്ച കൂടുതൽ ധാരണകളിലേക്ക് ഇരു രാജ്യങ്ങളുമെത്തും.